ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Tuesday, November 3, 2015

തിരഞ്ഞെടുപ്പിന്റൊരു ചൂടെയ്..

         എല്ലാവരും ഓട്ടത്തിലാണ്..പാര്‍ട്ടി പാട്ടുകള്‍ നിരത്തുമുഴുവന്‍ കവര്‍ന്നിരിക്കുന്നു. സ്ഥാനാര്‍ത്ഥികളൊക്കെയും വഴിനീളെ പല്ലിളിച്ച് നില്‍ക്കുന്നു. ഒരുഭാഗത്ത് അടിപിടികളും മാന്യമായി നടക്കുന്നു. 
ആളുകളോരോന്ന് മാറിവരുന്നു എന്നല്ലാതെ ഭരണത്തിലൊരു മാറ്റവുമില്ലാതെ കാലം മുന്നോട്ട് പോവുമ്പോള്‍ ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ബാല്യത്തിന്റെ ഓര്‍മകളിലേക്ക് ഊര്‍ന്നിറങ്ങുന്നതിന് വേറൊരു രസം തന്നെയാണ്.
കൊഴിഞ്ഞ്‌പോയ ഓര്‍മകളെ ക്രമം തെറ്റാതെ ഓര്‍ത്തെടുക്കാനാവുക പ്രയാസമാണ്. അവയില്‍ പകുതിയും ചിതലരിച്ചുകാണും. എങ്കിലും കുഞ്ഞനിയന്മാരിലൂടെ ഓര്‍മയിലിന്നും അവ്യക്തമായിക്കിടക്കുന്ന ആ ബാല്യത്തെ ഞാനും നുകരാറുണ്ട്. 
വാതോരാതെ വിളിച്ചുപറഞ്ഞുപോവുന്ന വണ്ടിക്ക് പിന്നില്‍ മത്സരിച്ചോടിയതും മധുരമൂറുന്ന പ്രലോഭനങ്ങളിലും മിഠായികളിലും വീണ് പലനിറത്തിലുള്ള കൊടികള്‍ക്കുപിന്നിലും അങ്ങോട്ടുമിങ്ങോട്ടും ഓടിയതും ഇന്നും ഓര്‍മയിലുണ്ട്. കറവീഴാത്ത ബാല്യത്തിന് അന്നെന്ത് പാര്‍ട്ടി.. എല്ലാം ഞങ്ങളെ പാര്‍ട്ടിയായിരുന്നു. 
പിന്നെയങ്ങ് കുറച്ചുകാലം ഹോസ്റ്റല്‍ ജീവിയായി വേഷം കെട്ടേണ്ടിവന്നു. പറിച്ചുനട്ട മരത്തെ പോലെ രണ്ട് വര്‍ഷം പരുങ്ങിയപ്പോഴേക്കും കൊല്ലം കുറെയങ്ങ് കൊഴിഞ്ഞു. തിരഞ്ഞെടുപ്പുകള്‍ എന്നെ ബാധിക്കാത്ത വിചിത്രവസ്തുവായതിനാലെന്തോ കടന്നുപോയതൊന്നും അറിഞ്ഞതുമില്ല. ആ അഞ്ചാം ക്ലാസുകാരന്റെ സമപ്രായത്തിലുള്ളവര്‍ ഇന്ന് പോസ്റ്ററൊട്ടിച്ചും ഒച്ചപ്പാടാക്കിയും ആഘോഷിക്കുമ്പോള്‍ എനിക്കും കൊതി തോന്നുന്നു. നിശ്ചലമായ ക്ലോക്കിനെ പോലെ ഇന്നും ഞാനാ ബാല്യത്തിലായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോവുന്നു..
ഇന്ന് ഞാനുമൊരു വോട്ടുകാരനാണ്. എന്റെ നാടിന്റെ നാളയെ തീരുമാനിക്കുന്നതില്‍ എന്റെ വോട്ടും വിലപ്പെട്ടതാണ്. കൗതുകത്തെ പോലെ ഭയവുമുണ്ട്. എല്ലാവരും ഒരുപോലെ വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുന്നു.  എല്ലാവരും ഒരുപോലെ ആട്ടും തോലണിഞ്ഞിറങ്ങുന്ന ഈ കാലത്ത് വോട്ടുചെയ്യാതിരിക്കലാവും ഒരുപക്ഷെ വിപ്ലവം എന്ന് തോന്നിപ്പോവും..
പലനിറത്തിലുള്ള കൊടികളാണ് മനസ്സിനെയും പലനിറത്തിലാക്കിയത്. നല്ലൊരു നാളേക്ക് നല്ലൊരു പാര്‍ട്ടിക്കുപകരം നല്ലൊരു മനസ്സിനെ കൂട്ടുപിടിച്ചിരുന്നെങ്കില്‍... എന്റെ അയല്‍ക്കാരിന്ന് പരസ്പരം തല്ലുകൂടില്ലായിരുന്നു എന്നെനിക്ക് ഉറപ്പ് പറയാനാവും. 
വേണ്ട, ലോകം ഇങ്ങനെയങ്ങ് പോവട്ടെ.. ഇങ്ങനെ ഇങ്ങനെയങ്ങ് പോവട്ടെ. മോഷ്ടിക്കുന്നവര്‍ മോഷ്ടിക്കട്ടെ.. ചൂഷണം ചെയ്യപ്പെടുന്നവര്‍ ചൂഷണം ചെയ്യപ്പെടട്ടെ.. ചിലരാ മൂലയില്‍ പീഡിപ്പിക്കപ്പെടട്ടെ.. എന്നിലേക്കാരും നോക്കരുത്. ഞാനാ കുഞ്ഞുബാല്യത്തില്‍ ലയിക്കട്ടെ.. ഒന്നുമറിയാത്തവനായി ഒന്നുകൊണ്ടും അലട്ടപ്പെടാത്തവനായി ഞാനാ ബാല്യത്തിന്റെ ഓര്‍മകളില്‍..

Tuesday, October 6, 2015

പള്ളിത്താത്ത

     പള്ളിപ്രവേശനത്തിന്‍റെ പേരില്‍ പോലും പരസ്പരം തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഈ കാലത്ത് പള്ളി പരിപാലിക്കുന്ന സ്ത്രീകളെ കുറിച്ചൊന്ന് ചിന്തിക്കാമോ?? ഈ ചോദ്യത്തിന്‍റെ ഉത്തരമാണ് സൈനബയും ഖദീജയും.
      കോഴിക്കോട് മൊയ്തീന്‍പള്ളി തുടങ്ങിയിട്ട് അറുപതോളം വര്‍ഷം കഴിഞ്ഞു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നമസ്കാര സൗകര്യമുണ്ടായിരുന്ന ഈ പള്ളിയില്‍ 36 വര്‍ഷം മുമ്പ് എത്തിച്ചേര്‍ന്നതാണ് സൈനബ. പള്ളിയുമായി അടുക്കാനുള്ളൊരു മനസ്സ് അവരെ എല്ലാ സാഹചര്യങ്ങളിലും മുന്നോട്ട് കൊണ്ട് പോയി. വാര്‍ധക്യം ആരോഗ്യനിലയെ തളര്‍ത്താന്‍ തുടങ്ങിയപ്പോയും സൈനബ പള്ളിയുമായുള്ള ബന്ധം തുടര്‍ന്നു.
1996 മുതല്‍ സൈനബയോടൊപ്പം പുതിയപറമ്പ് സ്വദേശിയായ ഖദീജയും പള്ളിപരിപാലനത്തിലേക്ക് കടന്നുവന്നു. ചെറുപ്പം മുതലേ മൊയ്തീന്‍ പള്ളിയുമായി ഖദീജക്ക് ബന്ധമുണ്ടായിരുന്നു. ഉമ്മയോടും സഹോദരനോടുമൊപ്പം എല്ലാ ജുമുഅ നമസ്കാരത്തിനും അങ്ങോട്ടായിരുന്നു പോവാറ്. പിന്നീട് വിവാഹവും പ്രാരാപ്തങ്ങളുമായപ്പോയും ഇതില്‍ മാറ്റമൊന്നും വന്നില്ല. 'ചെറുപ്പം തൊട്ടേ പള്ളിയുമായി  അടുക്കാന്‍ അടങ്ങാത്ത ആഗ്രഹമായിരുന്നു. വാഴക്കാടുള്ള സഹോദരനില്‍ നിന്നാണ് ദീനിനോട് കൂടുതല്‍ അടുക്കാനുള്ള പ്രചോദനമുണ്ടായത്. വിവിധ ദീനീ ക്ലാസുകളിലും യോഗങ്ങളിലും മത്സരങ്ങളിലുമൊക്കെ സഹോദരനോടൊപ്പം പോവുമായിരുന്നു' ഖദീജ പറയുന്നു.അത്  പിന്നീട് 1998 ആയപ്പോഴേക്കും ഖുര്‍ആന്‍ പഠനക്ലാസുകള്‍ നടത്തുന്നതിലെത്തി.
        വീട്ടില്‍ അച്ചാറുകള്‍ നിര്‍മിച്ച് വീടുകളില്‍ ചെന്ന് കച്ചവടം ചെയ്ത് ജീവിക്കുകയായിരുന്നു ഖദീജ. അച്ചാറുകച്ചവടത്തിലൂടെ ഇന്ന് താമസിക്കുന്ന ഭൂമി വാങ്ങി. നല്ല മനസ്സുള്ള ഒരുപാട് പേരുടെ സഹായത്തോടെ വീട് നിര്‍മിച്ചു. ഒറ്റക്കാണ് താമസം. മക്കളൊന്നുമില്ല. പക്ഷേ ഖദീജക്ക് പരിഭവങ്ങളൊന്നുമില്ല. 'അല്ലാഹുവല്ലേ എല്ലാം തീരുമാനിക്കുന്നത്, മക്കളായാരും ഇല്ലെങ്കിലെന്ത്, ഒത്തിരി പേരെ അല്ലാഹു തന്നു. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്ന വഴികളില്‍ സ്നേഹത്തോടെ പള്ളിത്താത്താ എന്ന് വിളിച്ച വരുന്ന കുട്ടികള്‍, അവരെല്ലാവരും എനിക്ക് മക്കളെ പോലെയാണ്' പുഞ്ചിരിച്ച് കൊണ്ട് ഖദീജ പറഞ്ഞു.
         ഇരുപത്തേഴ് വര്‍ഷത്തോളമായി സൈനബ ടീച്ചറുമായുള്ള ബന്ധം തുടങ്ങിയിട്ട്. ടീച്ചറെപ്പോഴെങ്കിലും ലീവെടുക്കുമ്പോയൊക്കെ ഖദീജ പകരമായി നില്‍ക്കും. ഇഹത്തിലൊരു നേട്ടവും നോക്കിയല്ല,പരത്തിലെ വിജയത്തിനായ്. 2005 ഫ്രബുവരി മൂന്നിനാണ് പള്ളിയില്‍ സ്ഥിരമായി നില്‍ക്കാന്‍ തുടങ്ങിയത്. പതിനെട്ട് വര്‍ഷത്തോളമായി തനിച്ചാണ്. രാവിലെ പള്ളിയിലേക്ക് പോയാല്‍ മഗ്രിബിന് ശേഷമാണ് മടക്കം. സഹായത്തിനായി ആരുമില്ലെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍  ഏട്ടത്തിയുടെ മകളോ ആരെങ്കിലും സഹായത്ഥിനായ് എത്താറുണ്ട്. 'വീട്ടിലിരിക്കുമ്പോള്‍ എന്തോ വിഷമമാണ്. എപ്പോഴും പള്ളിയോട് ചേര്‍ന്ന് നില്‍ക്കാനാണിഷ്ടം. പെട്ടെന്ന പള്ളിയിലെത്തണം എന്നെപ്പോഴും തോന്നിക്കൊണ്ടിരിക്കും. പള്ളിരിലാവുമ്പോള്‍ ജമാഅത്തും ലഭിക്കും' ഈമാന്‍ നിറഞ്ഞതായിരുന്നു ആ വാക്കുകള്‍.
    അച്ചാര്‍ കൊണ്ട് നടക്കുമ്പോഴും ദഅ്വത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പള്ളിയിലും ഇതില്‍ മാറ്റമൊന്നില്ല.ചെറിയ ചെറിയ തെറ്റിദ്ധാരണകള്‍ കാരണമാണ് പലരും സ്ത്രീകള്‍ പള്ളിയില്‍
പോവുന്നതില്‍ തര്‍ക്കിക്കുന്നത് എന്നാണ് ഖദീജയുടെ പക്ഷം. പലരും ഞങ്ങളുടെ വീട്ടിലാരും പോവാറില്ല, പിന്നെന്തിന് ഞങ്ങള്‍ പോകണം എന്നാണ് പറയാറ്.അതൊരിക്കലും ശരിയല്ല.
ഈ കാലത്തെ മറിയം ബീവിയെ പോലെ പള്ളിയുമായി മുന്നോട്ട് നീങ്ങുമ്പോഴും, ഈ പരമ്പരയെ കാത്ത് സൂക്ഷിക്കാന്‍ ഇനിയാര് എന്നതാണ് ഉത്തരം തേടുന്ന ചോദ്യം. ഖദീജ പ്രതീക്ഷാ നിര്‍ഭരമായ കൈകളുയര്‍ത്തി പ്ര ര്‍ത്ഥനയിലാണ്..

Friday, October 2, 2015

സ്നേഹത്തിന്‍റെ ഒരു ദിനം

പാണ്ടിക്കാടില്‍ നിന്ന് മഞ്ചേരിയിലേക്ക് പോവുമ്പോള്‍ വലത് വശത്തൊരു കെയര്‍ ഹോം ഉണ്ട്..
സല്‍വാ കെയര്‍ ഹോം.. ഒരുപക്ഷെ അതികമാരും കേള്‍ക്കുകയോ അറിയുകയോ ചെയ്തുകാണില്ല..
പല കോണില്‍ നിന്നും പല കാരണങ്ങളാല്‍ സല്‍വയെ ഒരു കുടയായ് സ്വീകരിച്ച ഒരുപാട് അദ്വേവാസികള്‍..
ഈ സ്വതന്ത്രദിനത്തില്‍ ഞങ്ങളവിടെ ഒരുമിച്ച് ചേര്‍ന്നിരുന്നു.. പാട്ടും കളികളുമായി ഞങ്ങളവിടെ ഒത്തുചേര്‍ന്നിരുന്നു.. അന്ന് അവര്‍ പറഞ്ഞ അവരുടെ ഒരു ആഗ്രഹമായിരുന്നു ആ മതില്‍ കെട്ടിനുപുറത്തെ വിശാലമായ ആകാശം കാണണമെന്ന്..
അങ്ങനെയാണ് ഞങ്ങളവരെയും കൊണ്ടൊരു യാത്രക്കിറങ്ങിയത്..
സ്നേഹത്തിന്‍റെ ഒരു ദിനം അവര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചത്..
സുന്ദരമായിരുന്നു..
വരികള്‍ക്കോ ക്യാമറകള്‍കോ പകര്‍ത്താനൊക്കാത്ത അത്ര സുന്ദരം..
നിലമ്പൂരിലെ തേക്കിന്‍ കൂട്ടവും മ്യൂസിയവും തൂക്കുപാലവും കണ്ടും പാടിയും കേട്ടും എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ മാത്രം സുന്ദരമായ ദിനം..

Monday, September 21, 2015

മൊയ്തീന്റെ സ്വന്തം കാഞ്ചന



മൊയ്തീന്‍ പുതിയ കാലത്തോട് പറയുന്ന കാര്യങ്ങള്‍
         ഇന്നലെ മഞ്ചേരിയിലെ ശ്രീദേവീ തിയറ്ററില്‍ സുഹൃത്തുക്കളോടൊപ്പം ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ കണ്ടു..
എഴുത്തിലൂടെ എങ്ങനെ ആ വിശുദ്ധ പ്രേമത്തെ കുറിച്ചിടണം എന്നെനിക്കറിയില്ല..
  നേരത്തെ കഥക്കും ഡോക്യുമെന്‍ററിക്കും പത്രഫീച്ചറുകള്‍ക്കും വിഷയമായിരുന്നിട്ടുണ്ട് ഈ പ്രണയകഥ. ‘മൊയ്തീന്‍’ എന്ന കഥ എഴുതിയത് മറ്റാരുമല്ല, മൗനവേദനകളുടെയും പ്രണയവിഷാദങ്ങളുടെയും കാഥികന്‍ എന്‍. മോഹനന്‍. പത്രപ്രവര്‍ത്തകനായ പി.ടി മുഹമ്മദ് സാദിഖ് ‘മൊയ്തീന്‍ കാഞ്ചനമാല -ഒരപൂര്‍വ പ്രണയജീവിതം’ എന്ന പേരില്‍ ജീവിതരേഖ പ്രസിദ്ധീകരിച്ചു. ആര്‍.എസ്. വിമല്‍ ‘ജലംകൊണ്ട് മുറിവേറ്റവള്‍’ എന്ന ഡോക്യുമെന്‍ററിയൊരുക്കി.
   കഥയിലൂടെ കടന്നുപോയി കാണാത്തവരുടെ രസം കളയുന്നില്ല..
ഒന്നു മാത്രം തീര്‍ത്തുപറയാം..
മൊയ്തീന്റെ ഭാഗ്യമാണ് കാഞ്ചന..
കാണാത്തവര്‍ പെട്ടെന്ന് കാണണമെന്ന് അപേക്ഷ



Thursday, July 30, 2015

കുയ്യാനക്കായൊരിത്തിരി നേരം..

ഗള്‍ഫില്‍ നിന്ന് ലീവിനെത്തിയ കുഞ്ഞാമ(ഉമ്മയുടെ അനിയത്തി)യുടെ കുട്ടിയോട് ചുമ്മാ ചോദിച്ചതാ..
"കുയ്യാനയെ കണ്ടിട്ടുണ്ടോന്ന്?? :)
"'Zoo വില്‍ പോയപ്പോ കണ്ടിരുന്നു..
ആനയുടെ കുഞ്ഞല്ലെ.."
ഒട്ടും കൂസലില്ലാതെ അവളു പറഞ്ഞപ്പോ ഞെട്ടലും ചിരീം സങ്കടോം ഒക്കെ വന്നു..
അവള്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളിങ്ങനെ ആയോണ്ടല്ലേ,
കുയ്യാനയെ കാണിച്ചുകൊടുക്കാമെന്ന് കരുതി മുറ്റത്തേക്കിറങ്ങിയതാ..
കോണ്‍ക്രീറ്റിട്ട് മിനുക്കിയ മുറ്റത്തെന്ത് കുയ്യാന??
അവസാനം ഗൂഗിളിനെ തന്നെ ബന്ധട്ടെടേണ്ടി വന്നു..
ആരോ കൂട്ടിയിട്ട ഒരിത്തിരി ചിത്രങ്ങളില്‍ കാണാന്‍ ചന്തമുള്ള കുഴികളുണ്ടാക്കീയ കുറച്ച് കുയ്യാനകളെ അവിടെ
കാണാനായി എന്നത് സന്തോഷം....

Wednesday, April 15, 2015

എവിടെയാ കുട്ടിക്കാലം??


എണീറ്റ ഉടനെ അനിയനെ ഇടിച്ചുണ൪ത്തി ആരും കാണാതെ ഒളിപ്പിച്ചുവെച്ച കോട്ടികളുമെടുത്ത് മുറ്റത്തേക്കിറങ്ങി കളി തുടങ്ങി. അവനും ഞാനും മാറി മാറി ജയിച്ചു. അതിനിടെ സമയം ഞങ്ങളെ അതിജയിച്ചു.
കുളിയും പല്ലുതേപ്പുമൊക്കെ കഴിഞ്ഞ് സ്കൂളിലേക്ക് പോവാനിറങ്ങി.  ഉമ്മയുടെ അവസാനവട്ട പരിശോധനയിൽ ബേഗിലൊളിപ്പിച്ച കോട്ടികളൊക്കെ കണ്ടെടുക്കപ്പെട്ടു. പാവം ഉമ്മക്കറിയില്ലല്ലോ, കളിക്കാനിനിയും കളികളെത്ര കിടക്കുന്നൂ..
പേനക്കളി കളിച്ചും വിരലുകൊണ്ട് ക്രിക്കറ്റ് കളിച്ചും പൂജ്യം വെട്ടിയും എസ്.ഒ.എസ് വരച്ചും പേരിടാത്ത വേറേം കളികളിലൂടെയും ഓരോ പിരിയിഡും തള്ളിനീക്കി.
ഉച്ചയൂണ് രണ്ടുരുളക്ക് തട്ടി എല്ലാരും ഗ്രൌണ്ടിലെത്തും. പിന്നെ കാത്തോ ആണ്. വലിയ കോലു കൊണ്ട് ചെറിയ കോലിനെ പൊക്കിയെറിഞ്ഞ് കല്ലിൽ നിന്ന് കല്ലിലേക്ക് മാറി മാറി രസമുള്ള കളി. ചില ദിവസങ്ങളിൽ ചട്ടിപ്പന്ത് കളിയാവും. ബഹുനില കെട്ടിടം പോലെ ഒന്നി൯റെ മേൽ ഒന്നായി അടുക്കി വെച്ച കല്ലുകളെ നിശ്ചിത ദൂരത്ത് നിന്ന് എറിഞ്ഞ് തെറിപ്പിക്കണം. എതി൪ ടീം ആ പന്ത് പരസ്പരം കൈമാറി നമ്മെ എറിയാ൯ ശ്രമിക്കും, ആ ഏറുകൾക്കൊന്നും പിടികൊടുക്കാതെ എറിഞ്ഞുതെറിപ്പിച്ച കല്ലുകളെ തിരികെ അടുക്കിവെക്കുന്നവ൪ വിജയിച്ചു. അപ്പോഴേക്കും ബെല്ലടിക്കും. പിന്നെ ബാക്കിപിരിയിഡുകൾ ഉച്ചയൂണി൯റെ മേലെ ദഹിക്കാതെ കിടന്ന ആ കളികളെ പറ്റിയാകും. ചൂടുപിടിച്ച ത൪ക്കങ്ങളും ചില മൽപിടുത്തങ്ങളുമാമ്പോൾ മാഷിടപെടും. ചിലരുപിന്നെ ഉറക്കത്തിലേക്ക് മിഴിയടക്കുകയും മറ്റുചില൪ ശബ്ദമുണ്ടാക്കാതെ മറ്റുകളികളിലേക്ക് മിഴിതുറക്കുകയും ചെയ്യും.
നീട്ടിയ ബെല്ല്, ക്ലാസിൽ നിന്നും മത്സരിച്ച് പുറത്തെത്താ൯ നോക്കും. അത് പക്ഷേ, പെട്ടെന്ന് വീട്ടിലേക്കോടി ചെല്ലാനല്ല,ഒരു രസം..
പിരിയുന്നതിന് മുമ്പ് ചട്ടിയേറൂടെ കളിക്കും. ചുരുട്ടിക്കൂട്ടിയ കടലാസുകളും മാ൪ക്ക്കുറഞ്ഞ ഉത്തരപേപ്പറുകളുമൊക്കെ പന്തിനെ രൂപീകരിക്കുന്നതിൽ പങ്കുചേരും. ഏറുകൊള്ളുന്നവന് ഇത്തിരിയെങ്കിലും നോവട്ടെ എന്ന് കരുതി പേപ്പറുകൾക്കിടയിൽ കല്ലും ഒളിപ്പിച്ചു വെക്കും. പലപ്പോഴും എനിക്കുതന്നെ ഏറുകിട്ടും. ചളിപുരളാ൯ ഒരിടവും ബാക്കിയില്ലാതെ ഏറുകൊണ്ടിടവും ഉഴിഞ്ഞ് വീട്ടിലേക്ക് കയറിച്ചെല്ലും. എന്നത്തേഴും പോലെ ഉമ്മയിൽ നിന്നും ഏറുകൊള്ളും. വൈകുന്നേരക്കളിയിൽ എല്ലാം അലിഞ്ഞുചേരും.
വീട്ടിലെത്തിയാൽ പിന്നെ ഇത്താത്തമാരുടെയും അനിയന്മാരുടെയും കൂടെയാവും കളികൾ. ചട്ടിയേറാണെനിക്കിഷ്ടമെങ്കിലും അനിയന്മാ൪ക്ക് ധൈര്യമില്ലാത്ത ഘട്ടം വരുമ്പോൾ കിടക്കയിൽ കിടന്ന് നാട൯തല്ലുകൾക്ക് തിരിതെളിക്കും. ചട്ടകത്തലപ്പുമായുള്ള ഉമ്മയുടെ വരവുകണ്ടാലുട൯ ഓടി മുറ്റത്തേക്കിറങ്ങും. ഇത്താത്തമാരുടെ കക്കുകളിയിലും പുളിങ്കുരുവിലും കൊത്തങ്കല്ലിലും കയറിപ്പറ്റും. പിടിവിട്ടുപോവുമെന്ന് തോന്നുമ്പോൾ  കള്ളകളികൾക്ക് ശ്രമിക്കും. പിന്നെയും പിന്നെയും ഓരോരോ കളികൾ. അതിനിടയിൽ സൂര്യ൯ ക്ഷീണിച്ച് ഉറങ്ങാ൯ തുടങ്ങും. പാതിതുറന്ന പുസ്തകങ്ങളിൽ കണ്ണോടിച്ചും കൊത്തുവാക്കുകൾ പറഞ്ഞും തല്ലുകൂടിയും കിടക്കയിലേക്ക്. തീ൪ന്നല്ല, അവിടെ വെച്ചൊരു അന്താക്ഷേരിയും.. പിന്നെയും പതിവുപോലെ.
മധുരമുള്ള ഓ൪മകൾ ഇനിയുമേറെ. വ൪ഷങ്ങളൊത്തിരി കൊഴിഞ്ഞുപോയിട്ടും ഓരോന്നും ദഹിക്കാതെ തികട്ടിവരുന്നു. ഓരോ കളികളിലൂടെയും അന്ന് ഞാ൯ വാരിക്കൂട്ടിയത് വിലമതിക്കാനാവാത്ത സൌഹൃദങ്ങളായിരുന്നു. എന്നും മധുരം നുകരാനൊക്കുന്ന ഓ൪മകളായിരുന്നു. ഇന്ന് ഈ ഓ൪മകളോടൊപ്പം ഒരു സങ്കടവും നിഴലിച്ചു നിൽക്കുന്നു. വള൪ന്നുവരുന്ന എ൯റെ അനിയന്മാ൪ക്കൊക്കെയും ഈ കളികളും സൌഹൃതങ്ങളും അന്യമായിരിക്കുന്നു എന്നതാണതിനു കാരണം.
ഞാ൯ ജനിച്ചുവീണത് മോഡേ൯ യുഗമെന്ന് നാം വിളിക്കുന്ന ഇന്നിലേക്കായിരുന്നെങ്കിൽ, എഴുന്നേറ്റ ഉടനെ പല്ലുതേപ്പും കുളിയും കഴിച്ച് ട്യൂഷനുകൾക്ക് തലകൊടുക്കേണ്ടി വന്നേനെ. അതുകഴിയുമ്പോയേക്കും ഹോണടിച്ച് ബസ്സെത്തും. ഷ൪ട്ടി൯റെ കോളറുകൾക്ക് മീതെ ടൈ വലിച്ചുകെട്ടി ബസ്സും കയറി സ്കൂളിലെത്തും. ചോ൪ന്നൊലിക്കാത്ത ക്ലാസുമുറിയിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ പെയ്തിറങ്ങും. സൂര്യനതി൯റെ പകുതിദൂരം പിന്നിടുമ്പോൾ വീട്ടിൽ നിന്നും ബേഗിൽ ബന്ധിച്ച സാ൯വിച്ചോ വ൪ണഭരിതമായ പലഹാരങ്ങളോ അകത്താക്കും. ഇടയ്ക്കെത്തുന്ന ഒഴിവുപിരിയിഡിൽ തടിയനങ്ങാതെ രണ്ട് കളികളിക്കും. അത് പലപ്പോഴും നോട്ടെണ്ണം കാണിക്കാനൊക്കുന്ന പലവലിപ്പത്തിലുള്ള യന്ത്രക്കോപ്പുകളിലാവും. പിന്നെ വൈകുന്നേരം വീട്ടിലെത്തിയാലുടനെ അടുത്ത ട്യൂഷ൯. അതിൽ നിന്ന് വിരമിച്ചയുടനെ ചോട്ടാഭീനോടും ജാക്കീചോനോടും കൂട്ടുകൂടുന്നു. ഡോറയോട് സംസാരിച്ചും ടോമിൽ നിന്ന് ചെറിയെ രക്ഷിച്ചും പിറന്നാളിന് സമ്മാനം കിട്ടിയ പാവയെ കെട്ടിപ്പിടിച്ച് എനിക്ക് ഉറക്കത്തിന് കീഴ്പ്പെടേണ്ടി വരുന്നു.
എന്തിനെയൊക്കെയോ തോൽപ്പിക്കണമെന്ന ചിന്തയാവാം നമ്മെയൊക്കെയും പരിഷ്കരണങ്ങൾക്ക് വിധേയമാക്കിയത്. നാം സ്വയം പരിഷ്കൃതരാവാ൯ നോക്കിയപ്പോൾ നമ്മുടെ പഴമത്വം ചോ൪ന്നൊലിച്ചു. പരിഷ്കരണങ്ങൾ നല്ലതിനു തന്നെയാണ്. പക്ഷെ ഇതിലെവിടെ പരിഷ്കരണം?  നാം അനുഭവിച്ച ആ കുട്ടിക്കാലത്തി൯റെ  മധുരമൂറുന്ന അനുഭവക്കുറിപ്പുകളല്ല പുതുതലമുറക്കാവശ്യം. ആ കുട്ടിക്കാലത്തെ എന്തുകൊണ്ട് നമുക്കവ൪ക്ക് നൽകിക്കൂടാ?
ചെരുപ്പ് ഉപേക്ഷിച്ച് മണ്ണിലൂടെ ഒന്ന് നടക്കാനിഷ്ടപ്പെടാത്ത എത്രയെത്ര മക്കൾ? സ്വന്തം മക്കൾ മണ്ണിൽ കളിക്കുന്നത് ഇഷ്ടപ്പെടാത്ത എത്രയെത്ര രക്ഷിതാക്കൾ? ഇതൊക്കെ എന്തിനു വേണ്ടി? സ്വന്തം രക്തത്തെ പോലും തിരിച്ചറിയണേൽ രക്തത്തെ തിരിച്ചറിയണമെന്ന് ഞാ൯ വിശ്വസിക്കുന്നു. മണ്ണിനെ അടുത്തറിഞ്ഞവ൪ക്ക് മാത്രമെ പ്രകൃതിയെയും പ്രപഞ്ചത്തെയും മനസ്സിലാക്കാനാവൂ.. അപ്പോൾ മാത്രമെ നാം അനുഭവിച്ച ആ കുട്ടിക്കാലത്തേക്കവ൪ക്ക് മടങ്ങാനാവൂ.
നമ്മുടെ മക്കളെ ദൃശ്യമാധ്യമ കഥാപാത്രങ്ങളെ അമിതമായ് സ്നേഹിച്ച് നാളെ നമുക്ക് നേരെ തോക്കേന്തുന്ന യന്ത്രങ്ങളാക്കി മാറ്റണോ അതോ മണ്ണിനെ തൊട്ടറിഞ്ഞ് മണ്ണിൽ നിന്നാണഅ തുടക്കമെന്നും മണ്ണിലേക്കാണ് ഒടുക്കമെന്നുമറിയുന്ന നന്മയൂറുന്ന മക്കളാക്കി മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്.

(ഫോട്ടോ:ഗൂഗിൾ)

Sunday, February 22, 2015

മതിൽ

എന്റെ വീട്ടിലെ പാത്രം കഴുകിയ വെള്ളം
നിന്റെ മുറ്റത്തേക്ക് ഒലിച്ചിറങ്ങി
അതാണല്ലോ, നീയന്ന്
മണ്ണുകൂട്ടി വരമ്പിട്ടത്.


ആ വരമ്പിനപ്പുറത്തേക്കെന്റെ
കോഴിയും താറാവുമെത്തി..
പുതുനാമ്പുകള്‍ കൊത്തിതിന്നു.
ആ മിണ്ടാപ്രാണികളെ
ഭീകരജീവിയാക്കി നീയന്നൊരു
മുള്ളുവേലി പണിതു.
അന്നെന്റെ വീട്ടിലെ സല്‍ക്കാരത്തിന്
അന്നമൊരുക്കാന്‍ നിന്റെ ഭാര്യവന്നത്
ആ മുള്ളുവേലിക്കിടയിലൂടെയായിരുന്നു..


ദിവസങ്ങളോരോന്നായ് കൊഴിഞ്ഞുപോയപ്പോള്‍
ഞാനും നീയും നമ്മുടെയൊക്കെ മക്കളും വളര്‍ന്നു.
അവരന്ന് കളിച്ചപ്പോള്‍ നിന്റെ ജനല്‍ചില്ലുടഞ്ഞതോ
പരസ്പരം കണ്ടപ്പോള്‍ നിന്റെ മോളോടൊന്ന് പുഞ്ചിരിച്ചതോ
വാരിക്കൂട്ടിയ ചപ്പ് അറിയാതെ വേലിചാടിക്കിടന്നതോ
എന്തായിരുന്നെന്നറിയില്ല..
ആ മുള്ളുവേലിയെ പൊളിച്ചുമാറ്റി
നീയന്നൊരു മതിലുകെട്ടി..






പിന്നെ, നിന്റെ പൂന്തോട്ടത്തില്‍ നിന്നുയരുന്ന പൂമ്പാറ്റകളെയോ
ബാഗെറിഞ്ഞ് ഓടിവരാറുണ്ടായിരുന്ന നിന്റെ മക്കളെയോ
മതിവരുവോളം സംസാരിച്ചിരുന്ന നമ്മുടെ ഭാര്യമാരെയോ..
ഒന്നും.. ഒന്നും കണ്ടില്ല ഞാന്‍..
ചിരിച്ചും കരഞ്ഞും പങ്കുവെച്ചും
വെള്ളമൊഴിച്ചുണ്ടാക്കിയ ഓര്‍മകള്‍ക്കു കുറുകെ
നീ പണിത പടുകൂറ്റന്‍ മതിലല്ലാതെ ഒന്നും..