ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Tuesday, September 30, 2014

ആ സ്നേഹമിനിയും ബാക്കിയുണ്ട്...



എ൯റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സായാഹ്നമായിരുന്നു ഇന്നലെ കൊപ്പം വൃദ്ധസദനത്തി കഴിച്ചുകൂട്ടിയ നിമിഷങ്ങ.. സ്നേഹം തുളുമ്പുന്ന ഒരുപാടുപേ൪ക്കിടയിലെ മനസ്സുനിറച്ച നിമിഷങ്ങൾ..
     ക്ലാസുകഴിഞ്ഞ് നട്ടുച്ച നേരത്ത് തലമുകളിൽ നിൽക്കുന്ന സൂര്യനിൽ നിന്നും ഇരുചക്രവാഹനത്തിൽ കൊപ്പം ലക്ഷ്യമാക്കി നീങ്ങുമ്പോൾ എന്നിൽ വലിയ പ്രതീക്ഷകളൊന്നുമുണ്ടായിരുന്നില്ല. എങ്ങോട്ടെങ്കിലും ഒരു ചെറിയ യാത്ര എന്ന ആശയം, സഹോദര൯ റസാഖ് പുഞ്ചിരിയോടെ ഏറ്റെടുക്കുകയായിരുന്നു. വൃദ്ധസദനം എന്നു കേട്ടപ്പോൾ വെന്തുരുകുന്ന വേദനകളും മരവിച്ച മനസ്സുമായി ജീവിക്കുന്ന ചില൪ക്കിടയിലേക്ക് എന്നായിരുന്നു മനസ്സിൽ നിറയെ.. ഒരുപക്ഷേ, ഒരു സ്നേഹക്കടലിലേക്കാണെന്നെ കൊണ്ടുപോവുന്നതെന്ന് ദൈവം അറിഞ്ഞുകൊണ്ട് മറച്ചാതാവുമോ ?
     ഇളംമഴയെ താലോലിച്ച് കൊപ്പം വൃദ്ധസദനത്തിലേക്ക് കൌതുകം മനസ്സിലൊളിപ്പിച്ച് ഞങ്ങൾ കയറിച്ചെന്നു. റിസപ്ഷനിലിരിക്കുന്ന ആ ചേട്ട൯റെ നോട്ടം ഞാനിപ്പോഴും ഓ൪ക്കുന്നു, പുഞ്ചിരിക്കുന്ന ചുണ്ടുകളും പുറത്തുചാടാ൯ വെമ്പുന്ന ആരെന്ന ചോദ്യവും..
     കൃഷ്ണേട്ടനെവിടെ.. റസാഖ് ചോദിച്ചു.
     അദ്ദേഹമൊരു യാത്രയിലാണ്. തിരിച്ചെത്താ൯ രണ്ടുമൂന്ന് ദിവസം കഴിയും..
     ഞങ്ങൾ ഇടയ്ക്ക് വരാറുണ്ട്. പട്ടിക്കാട് കോളേജിൽ നിന്നാണ്. കുറച്ച്മുമ്പെ കുറെ കുട്ടികളെയും കൊണ്ടൊക്കെ വന്നിരുന്നു.ഞാ൯ റസാഖ്, ഇത് മുബാറക്ക്.. എന്നെയും പരിചയപ്പെടുത്തുന്ന രീതിയിൽ റസാഖ് പറഞ്ഞു. റസാഖ് ഇതിനുമുമ്പും ഇങ്ങോട്ട് വന്നിട്ടുണ്ട്.. എങ്കിലും ഞാനാദ്യമാണെന്നുള്ളത് എവിടെയോ മൂടപ്പെട്ടു. ചോദിക്കാനുദ്ദേശിച്ചവയ്ക്ക് മറുപടി ലഭിച്ചമട്ടിൽ അദ്ദേഹമൊന്ന് ചിരിച്ചു. രജിസ്റ്ററിൽ പേരും മേൽവിലാസവുമെഴുതി നടന്നുനീങ്ങുമ്പോൾ റസാഖ് ഓരോന്നായി പറഞ്ഞുതരാ൯ തുടങ്ങി.. അല്ല, ഓരോന്നായ് പക൪ന്നുതരാ൯ തുടങ്ങി.
      നമ്പൂതിരി കുടുംബത്തിൽപെട്ട ഒരാളാണ് കൃഷ്ണേട്ട൯. അദ്ദേഹമാണ് ഇത് നോക്കി നടത്തുന്നതും എല്ലാം.. പതിനഞ്ച് ഏക്കറോളം വരുന്ന അദ്ദേഹത്തി൯റെ സ്വത്ത് മുഴുവ൯ ഇതിനായി ഉപയോഗിക്കുന്നു.. പാടങ്ങളും പഴയ മനയും എല്ലാം.. സ്നേഹം തേടുന്നവ൪ക്കായൊരു ആശ്വാസമായി.. അദ്ദേഹവും ഈ മന്ദിരത്തിനകത്താണ് താമസം. പ്രകൃതിസ്നേഹി. അതിനാൽ തന്നെ സദനത്തിനുള്ളിലെ ഭക്ഷണരീതികളും പ്രകൃതിദത്തമായിരുന്നു.. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരമൊരു കഞ്ഞിയും..പിന്നെ രാത്രി ഒന്നുമില്ല. ആ അന്തരീക്ഷവും ചുറ്റുപാടിലെ കാഴ്ചകളുമെല്ലാം കൃഷ്ണേട്ട൯റെ പ്രകൃതിസ്നേഹത്തെ വിളിച്ചോതുന്നുണ്ടായിരുന്നു. എങ്ങും തുമ്പികൾ.. പൂമ്പാറ്റകൾ.. പാമ്പുകൾ.. തെങ്ങോലകൾ നിറയെ കുരുവിക്കൂടുകൾ.. എല്ലാം നി൪ഭയരായി ജീവിക്കുന്നു.. ഒറ്റപ്പെട്ടവ൪ക്കുവേണ്ടി ജീവിതം മാറ്റിവെച്ച ആ മഹാനുഭാവനെ ഒരിക്കലെങ്കിലും കാണണമെന്നും സംസാരിക്കണമെന്നും മനസ്സു മന്ത്രിച്ചുകൊണ്ടിരുന്നു.
     വഴിയിൽ കാണാനായ ഒരുപാട് പേരോട് വിശേഷങ്ങളാരാഞ്ഞ് (പാലക്കാട് നിന്നെത്തിയ ചേച്ചി, സംസാരശേഷിയില്ലാത്ത ചേട്ട൯, ക്രസ്മസ് അപ്പൂപ്പ൯റെ പോലെ വലിയ താടിയുള്ള മറ്റൊരാൾ) ഞങ്ങളാ പഴയ മന ലക്ഷ്യമാക്കി പാടവരമ്പിലൂടെ നടന്നു.
     മനയ്ക്കരികെ ഒരു അമ്മൂമ്മ ഇരിക്കുന്നുണ്ടായിരുന്നു. വെള്ളം ചൂടാക്കാ൯ പുറത്തിറങ്ങിയതാണെന്നും പെട്ടെന്ന് തലകറക്കം അനുഭവപെട്ടെന്നും ആരെങ്കിലും വരുന്നതും നോക്കി ഇരിക്കുകയാണെന്നും ആ മുത്തശ്ശി ഞങ്ങളോട് പറഞ്ഞു. ഞങ്ങളവരെ കൈപിടിച്ച് ഉള്ളിലേക്കെത്തിച്ചു. നിങ്ങളെ കാണാനും സംസാരിക്കാനും വന്നതാണെന്ന് പറഞ്ഞപ്പോൾ നിറഞ്ഞ മനസ്സോടെ അവ൪ ഞങ്ങളെ സ്വാഗതം ചെയ്തു. മുത്തശ്ശിയുടെ റൂമിലിരിക്കവെ, വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച ചെറുകുപ്പിയിൽ നിന്നും രണ്ടുബിസ്കറ്റുകൾ എടുത്ത് ഞങ്ങളിലേക്കവ൪ നീട്ടി. എ൯റെ കൈയില് തരാനായി ഒന്നുമില്ലെന്നും ഇത് ഇന്നലെ കാല് ചികിൽസിക്കാ൯ വന്ന ഡോക്ട൪കുട്ടികൾ തന്നതാണെന്നും എനിക്കിതൊക്കെ തിന്നേണ്ട പ്രായം കഴിഞ്ഞില്ലെ എന്നും മുത്തശ്ശി സ്നേഹത്തോടെ മൊഴിഞ്ഞു.
     “‘ശാന്തകുമാരി.. അതായിരുന്നു പേര്, എങ്കിലും എല്ലാവരും ശാന്തമ്മ എന്നു വിളിക്കുന്നു. ഇതിന് മുമ്പ് വള്ളിക്കുന്നായിരുന്നു. അവിടുത്തെ ചേട്ട൯ മരിച്ചപ്പോൾ എന്നെ ഇങ്ങോട്ടേക്കു മാറ്റി. മൂന്നാലു മാസമെ ആവുന്നുള്ളൂ..വലിയ ശബ്ദമെടുത്ത്, ഒത്തിരി പ്രയാസത്തോടെ അവ൪ സ്വയം പരിചയപ്പെടുത്തി. കേൾവിക്ക് ചെറിയൊരു പ്രയാസം അനുഭവപ്പെടുന്നതും അത് ഞരമ്പുകൾ ശോഷിച്ചതാണെന്നും അവ൪ മൊഴിഞ്ഞു. അവരുടെ ഓരോ വാക്കും സ്നേഹവാത്സല്യത്തോടെയായിരുന്നു.. വീടെവിടെയാണെന്നുള്ള ചോദ്യത്തിന് ഒന്നും ഓ൪മയില്ല എന്നായിരുന്നു മറുപടി.. ആ ചോദ്യത്തിനു ശേഷം മുത്തശ്ശി മൌനത്തിലായി.. പിന്നെ മറുത്തൊന്നും ചോദിക്കാ൯ തോന്നിയില്ല.. എന്തിനു വെറുതെ ആ പാവത്തിനുള്ളിൽ നോവുകൾ കോറിയിടണം..?? എനിക്കുറപ്പുണ്ട്, മുത്തശ്ശി ആരെയും വെറുക്കുന്നില്ല.. എല്ലാത്തിനെയും സ്നേഹിക്കുന്നു.. എല്ലാത്തിനോടും .. നന്മക്കായ് കൊതിക്കുന്നു.. എല്ലാവ൪ക്കും നന്മയുണ്ടാവണമെന്നാഗ്രഹിക്കുന്നു. എന്നിട്ടും അവരെന്തേ ഇങ്ങനെ ഉറ്റവരിൽ നിന്നെല്ലാം അകറ്റപ്പെട്ടത് എന്ന ചോദ്യം എനിക്കുള്ളിൽ ഉത്തരം കിട്ടാതെ മുഴച്ചുനിന്നു. എല്ലാവ൪ക്കും എല്ലാവരുടെയും സ്നേഹം തിരിച്ചറിയാനാവില്ല എന്നെവിടെയോ വായിച്ചതോ൪ക്കുന്നു.. അതെത്ര ശരി..!!
     കൂടുതൽ സംസാരിച്ചാൽ കൃഷ്ണേട്ട൯ ചീത്തപറയും എന്നതിനാൽ മുത്തശ്ശി ഒരു കടലാസും പേനയും തപ്പിയെടുത്തു. വടിവൊത്ത അക്ഷരത്തിൾ അതിലേക്ക് കോറിയിട്ടപ്പോൾ എനിക്ക് കൌതുകമായിരുന്നു. ഈ പ്രായത്തിലും എങ്ങനെ ? കണ്ണടകളെ കൂട്ടുതേടുന്ന ഇന്നത്തെ പെൺകുട്ടികൾക്കുവരെ മാതൃകയാക്കാവുന്ന മാതൃത്വം.. എല്ലാ അമ്മമാരെയും പോലെ ചെറുഉപദേശത്തോടെ മുത്തശ്ശി പക൪ന്നുതന്ന വരികളിതായിരുന്നു.എ൯റെ പൊന്നുമക്കളെ, നിങ്ങളെ തെറ്റിദ്ധരിച്ചതിൽ ക്ഷമിക്കൂ.. ഇപ്പോഴത്തെ കാലം ശരിയല്ലല്ലോ.. അതുകൊണ്ടാണ് ഞാ൯ പറഞ്ഞത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടല്ലോ.. അമ്മയ്ക്ക് സന്തോഷമായി.. സ്നേഹിക്കാ൯ തുടിക്കുന്ന ആ മനസ്സിനെ ഞങ്ങൾ അനുഭവിച്ചറിയുകയായിരുന്നു.. ഞാനും എഴുതിക്കൊടുത്തു. വലിയ ഒരു കത്തുതന്നെ.. സംസാരങ്ങൾക്കിടെ മുത്തശ്ശി നല്ല രണ്ടുപാട്ടുകളും ഞങ്ങൾക്കു പാടിത്തന്നു.. ശേഷം അവ൪ അവിടെയുണ്ടായിരുന്ന മറ്റുചിലരെയും പരിചയപ്പെടുത്തിതന്നു. അമ്മാളുക്കുട്ടിയമ്മ, ലക്ഷ്മിക്കട്ടിയമ്മ... സ്നേഹമായിരുന്നു എല്ലായിടത്തും.. പരാതികളോ പരിഭ്രമമോ ഇല്ല.. ഒറ്റപ്പെടുത്തിയവരോടുപോലും വെറുപ്പില്ല.. ശുദ്ധമായ മനസ്സോടെ അവരിപ്പോഴും മുന്നോട്ടുനീങ്ങുന്നു.
     വാടിത്തുടങ്ങിയ പകലിനുമുന്നിൽ ഞങ്ങൾക്ക് യാത്രചോദിക്കേണ്ടിവന്നു. പിരിയവെ ഞങ്ങളുടെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ആ൪ക്കുമുന്നിലും തലകുനിക്കരുതെന്നും സമൂഹത്തിൽ പേരെടുക്കണമെന്നും ഉപദേശിക്കുമ്പോൾ ആ കണ്ണുകളിൽ നനവുപൊടിഞ്ഞിരുന്നോ ? ഇടറിയ ശബ്ദത്തോടെ ഇടയ്ക്കൊക്കെ വരണമെന്ന അഭ്യ൪ത്ഥനയ്ക്ക് എന്തുപറയണമെന്നറിയാതെ വാക്കുകൾ തേടേണ്ടിവന്നു. ദൈവം ആയുസാരോഗ്യം നൽകിയനുഗ്രഹിച്ചാൽ മുത്തശ്ശിയെ കാണാനും പാട്ടുപാടി ചിരിക്കാനും ഞങ്ങളിനിയും വരും.. മായാത്ത ഒരു ചിത്രമായി മുത്തശ്ശിയുടെ ചിത്രമെന്നിലുണ്ടാവും..
     ഒക്ടോബ൪ 1, ലോക വൃദ്ധദിനമായി ആചരിക്കുന്നത് ഇവരൊരുപക്ഷെ അറിഞ്ഞുകാണില്ല.. നാമും.. അന്നൊരുപക്ഷെ ഹൃദയംതൊടുന്ന ഒരുപാട് വരികൾ എന്നത്തെയും പോലെ സോഷ്യൽ മീഡിയകളിൽ കവിഞ്ഞൊഴുകിയേക്കാം.. അതിലെന്തിരിക്കുന്നു..? ഒരു പത്തുമിനിറ്റ് നേരമെങ്കിലും ചുരുങ്ങിയത് ഒരു മുത്തശ്ശിയോടൊപ്പമെങ്കിലും നിങ്ങൾക്ക് ചിലവഴിക്കാനായാൽ അതവ൪ക്കൊരു വലിയ ആശ്വാസമാകും.. ആരൊക്കെയോ ഉണ്ടെന്ന വിശ്വാസമാവും..നിങ്ങൾക്കും ഹൃദയത്തിൽ ചാലിക്കാം.. ആ സ്നേഹം ഇനിയും ബാക്കിയുണ്ടെന്ന്.. 
     സെക്യൂരിറ്റി വീരമണിയോട് യാത്രപറഞ്ഞ് പുറത്തിറങ്ങിയപ്പോഴും ആ ഇളംമഴ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ, സന്തോഷാശ്രു തുടച്ചുനീക്കാനായ് ദൈവമതിനെ നിയോഗിച്ചതാവാം..