ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Tuesday, November 17, 2015

നമുക്കൊന്നിക്കാം, നല്ലൊരു നാളേക്കായ്..

    ഉമ്മാ എന്ന അനിയന്‍റെ നീട്ടിയ വിളികേട്ടതുകൊണ്ടാണ് ഞാന്‍ റൂമില്‍ നിന്നിറങ്ങിയത്. പുറത്ത് ലൗബേര്‍ഡ്സിന്‍റെ കൂടിനടുത്ത് നിന്നാണ് ശബ്ദം കേട്ടത്. ഞാനെത്തിയപ്പോയേക്കും കാഴ്ചക്കാര്‍ കുറച്ചുണ്ടായിരുന്നു.ഞാനേകദേശം ഊഹിച്ചു. രണ്ടാഴ്ച മുമ്പ് വിരിഞ്ഞ കുഞ്ഞ് പുറത്തിറങ്ങിക്കാണും. അതാവും ഇവന്‍ വിളിച്ചാര്‍ത്തത്. പിന്തിരിഞ്ഞ് പോവാന്‍ നിന്ന എന്നെ ഒന്ന് എത്തിനോക്കിപ്പിച്ചത് എല്ലാവരുടേയും മുഖത്ത് നിഴലിച്ച് നില്‍ക്കുന്ന സങ്കടമായിരുന്നു. ദൈവമെത്ര വലിയവന്‍.. പൂര്‍ണാരോഗ്യത്തോടെ കുഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ട്. സൂക്ഷിച്ചുനോക്കിയപ്പോയാണ് ആ സൃഷ്ടിയില്‍ ദൈവമൊരു ദൃഷ്ടാന്തമായി ഒളിപ്പിച്ചുവെച്ച പരിമിതികളെ കാണാനായത്. ഇരുകാലകളും ഇരുവശങ്ങളിലേക്ക് അകന്നു നില്‍ക്കുന്നു. ഒന്നെഴുന്നേല്‍ക്കാനാവാതെ അതെ താഴെ കിടന്ന് മറിയുന്നു.
അനിയന്‍റെ നിറഞ്ഞ കണ്ണുകളെന്‍റെ ഉള്ളിലും നനവിന്‍റെ വിത്ത് പാകി. ഭക്ഷണപാത്രത്തിലേക്കും വെള്ളം വെച്ച പാത്രത്തിനരികേക്കും ആ കുഞ്ഞുകുളിയെ എടുത്ത് വെച്ച് അനിയന്‍ സദാ അതിന്‍റെ കൂടെയായി.
    ഒന്ന് രണ്ട് ദിവസം കഴിഞ്ഞു. ഞങ്ങളതിനെ മറന്നുതുടങ്ങി. കൂട്ടത്തിലെ ഒരു കിളിയായ് മറ്റുകിളികളോടൊപ്പം കൂടാതെ അത് ഇഴഞ്ഞുനടന്നു. അനിയനപ്പോഴും പ്രതീക്ഷയര്‍പ്പിച്ച് പറഞ്ഞുകൊണ്ടിരുന്നു. 'പറക്കും.. ആ കുഞ്ഞിക്കിളി പറക്കും..' .
ഇന്ന് വീട്ടിലെ കിളിക്കൂടില്‍ ഏറ്റവും ഉയരത്തില്‍ ആ കിളിയുണ്ടാവും.. മറ്റുള്ളവയെ തോല്‍പ്പിച്ച് പറന്നിറങ്ങും.. ഉയരങ്ങളില്‍ ചെന്ന് ചുണ്ടുപയോഗിച്ച് നില്‍ക്കും. മറ്റുള്ളവയൊട് കിന്നരിക്കും. അമ്മയാവാനുള്ള ഒരുക്കത്തിലാണ് ആ കിളി എന്നറിഞ്ഞപ്പോള്‍ അനുഭവപ്പെട്ട സന്തോഷം ചെറുതല്ല. പോരാഴ്മകളില്‍‍ വേവലാതിപ്പെടാതെ സ്വധ്വൈര്യം തന്‍റെ പിറവിക്ക് പിന്നിലൊരു ലക്ഷ്യമുണ്ടെന്ന് വിശ്വസിച്ചതാവാം ആ കിളിയെ വിജയത്തിലേക്ക് നയിച്ചത്.
നമുക്ക് ചുറ്റിലും കാണാം ഇത്തരത്തിലൊരുപാട് ആളുകളും സംഭവങ്ങളും.. പതറാതെ മുന്നോട്ട് നീങ്ങാനാവണം. എല്ലാവര്‍ക്കും ഈ ഭൂമിയിലോരോ ദൗത്യമുണ്ട്. ചെറുമണ്‍തരി പോലും വെറുതെ പടച്ചിട്ടില്ലെന്ന് പറഞ്ഞത് ദൈവം തന്നെയാണ്. പോരാഴ്മകള്‍ കണ്ടെത്തി അവയെ നികത്താനാവുമ്പോഴാണ് വിജയം വരുക. ആ വിജയത്തിലും മറ്റുള്ളവര്‍ക്ക് തണലേകാനായാല്‍ അതെത്രയോ മഹത്തരം..
   ആ കുഞ്ഞിക്കിളിയെ പറന്നുയരാന്‍ പ്രേരിപ്പിച്ചത് അതിനോടുള്ള സമീപനമായിരിക്കാം. പെട്ടെന്ന് ഭക്ഷണവും വെള്ളവും ലഭിക്കാന്‍ ചെറുപാത്രങ്ങള്‍ അനിയന്‍ ഉപയോഗിച്ചപ്പോള്‍ ആ കിളിക്ക് ലഭിച്ചത് അളക്കാനാവാത്ത പ്രോത്സിഹനവും പ്രചോദനവുമാവാം.. നമുക്ക് ചുറ്റിലുള്ളവരിലേക്കും ആ കണ്ണുകളോടെ നാം തിരിയേണ്ടതുണ്ട്. തളര്‍ന്ന ശരീരമാണേലും തളരാത്ത സ്വപ്നങ്ങളും പേറി പുറത്തിറങ്ങുന്ന ഒരുപാട് പേരുണ്ട്. പലയിടത്തും സ്റ്റെപ്പുകള്‍ അവര്‍ക്ക് തടസ്സമായി നില്‍ക്കുന്നു. ആരാധനാലയങ്ങളോ പൊതുസ്ഥലങ്ങളോ എന്തുമാവാട്ടെ, അവരും അവരുടെ സ്വപ്നങ്ങളും പുറത്ത് തടയപ്പെടുന്നു. ആയിരം സ്ക്വയര്‍ ഫീറ്റുണ്ടേല്‍ റാംമ്പുകള്‍ നിര്‍മിച്ചിരിക്കണമെന്ന് നിയമമുണ്ടെങ്കിലും ആരും പാലിക്കുന്നില്ല. അവരുടെ സ്വപ്നങ്ങളും ആശകളും ആരുമറിയാതെ വിലങ്ങണിയിക്കപ്പെടുന്നു.
മാറ്റണം. അവരും സ്വപ്നങ്ങള്‍ക്ക് പിന്നാലെ നീങ്ങിത്തുടങ്ങട്ടെ.. കുഞ്ഞിക്കിളിയെ സഹായിച്ച കുഞ്ഞുമനസ്സുള്ള അനിയനെ പോലെ തടസ്സങ്ങളില്ലാതെ മുന്നോട്ട് നീങ്ങാനാവാന്‍ നമുക്കും കൈകോര്‍ക്കാം..
ഉമ്മാ എന്ന അനിയന്‍റെ നീട്ടിയ വിളികേട്ടതുകൊണ്ടാണ് ഞാന്‍ റൂമില്‍ നിന്നിറങ്ങിയത്. പുറത്ത് ലൗബേര്‍ഡ്സിന്‍റെ കൂടിനടുത്ത് നിന്നാണ് ശബ്ദം കേട്ടത്. ഞാനെത്തിയപ്പോയേക്കും കാഴ്ചക്കാര്‍ കുറച്ചുണ്ടായിരുന്നു.
  തുടക്കമെന്നോണം  ഈ വരുന്ന ഡിസംബര്‍ മൂന്നിന് മലപ്പുറം കലക്ട്രേറ്റിലേക്ക് വീല്‍ ചയറില്‍ ഇരുന്നുകൊണ്ട് ചെറിയൊരു റാലി സംഘടിപ്പിക്കുന്നു. നിങ്ങളേയും ക്ഷണിക്കുന്നു. പടുത്തുയര്‍ത്തിയര്‍ത്തിയ തടസ്സങ്ങള്‍ക്ക് മുകളില്‍ നമുക്കൊന്നിക്കാം.. ഈ ഊരും ഓരവും മാനവും അവരുടേത് കൂടിയിണെന്ന് ഉറക്കെ വിളിച്ചുപറയാം..


#WheelchairFriendlyState
#GreenPalliative
#Dec3 #malappuram

Thursday, November 12, 2015

ശലഭച്ചിറകുകള്‍ വിടരുന്ന സംഗീതം കേട്ട നാള്‍


    ബസ്സ്‌ ചുരം കയറാന്‍ തുടങ്ങിയപ്പോള്‍ അവരുടെ കണ്ണുകള്‍ ആഹ്ലാദം കൊണ്ട് വിടര്‍ന്നു. വയനാടിന്‍റെ പച്ചപ്പും തണുപ്പും പാറക്കെട്ടുകളിലെ നീരൊഴുക്കും ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന മലകളും ഒഴുകുന്ന മേഘങ്ങളും മഞ്ഞിന്‍റെ മൂടുപടവും വഴിയരികിലെ കുരങ്ങന്മാരും.............
ജീവിതത്തില്‍ ആദ്യമായിരുന്നു അവര്‍ക്ക് ഈ കാഴ്ചകള്‍. വര്‍ഷങ്ങളായി വീട്ടിലെ നാല് ചുവരുകള്‍ക്കുള്ളില്‍ കട്ടിലിലും വീല്‍ചെയറിലുമായി ഒതുങ്ങിപ്പോയവര്‍. കിടപ്പുമുറിയിലെ കിളിവാതിലിലൂടെ കാണുന്ന ആകാശച്ചതുരമല്ലാതെ പുറംകാഴ്ചകള്‍ നിഷേധിക്കപ്പെട്ടവര്‍.
അങ്ങനെയുള്ള കുറച്ചുപേര്‍ക്കായി പ്രകൃതിസൌന്ദര്യം ആസ്വദിക്കാനും യാത്രചെയ്യാനുമായി ഒരു ദിനം ഒരുക്കുകയായിരുന്നു ഈ ദീപാവലി ദിനത്തില്‍ green palliative.
ഇങ്ങനെയൊരു യാത്രയിലെ പ്രയാസങ്ങളെ കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും green palliative ന്‍റെ സ്നേഹക്കൂട്ടായ്മയായ heart emoticon AMOR heart emoticon ടീമിന് ആവേശമായിരുന്നു ഈ ദൌത്യവും.
കൊടും കുറ്റവാളികള്‍ക്ക് പോലും തടവറകളില്‍ കാലാകാലം കഴിയേണ്ടതില്ലാത്ത ഈ ലോകത്ത് വീട്ടുചുവരുകളുടെ തടവില്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരുന്ന കുറേ മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ടെന്ന വേദനിപ്പിക്കുന്ന അറിവ്..............
ഇങ്ങനെ ശിക്ഷിക്കപ്പെടാനുള്ള കുറ്റമാണോ ചലനശേഷി നഷ്ടപ്പെടുക എന്നത്. ഈ പ്രകൃതിയെ ആസ്വദിക്കാന്‍ പുറം ലോകവുമായി ഇടപഴകാന്‍ അവര്‍ക്കും മോഹമുണ്ട്.........തളര്‍ന്നുപോയ ശരീരത്തിനുള്ളില്‍ തളരാത്ത മനസ്സുണ്ട്. ഒരു ഒഴിവുദിവസം അവര്‍ക്കായി നീക്കിവെച്ചാല്‍ ഈ ജീവിതകാലം മുഴുവന്‍ അവരുടെ ഉള്ളില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഒരു നാള്‍ സമ്മാനിക്കാന്‍ കഴിയുമെന്ന തിരിച്ചറിവായിരുന്നു ഈ യാത്ര..
‘poiesis’ എന്നാല്‍ കൊക്കൂണിലെ സമാധിയില്‍ നിന്ന് ശലഭമായി പുറത്തുവരുന്ന അവസ്ഥയെ വിശേഷിപ്പിക്കാനുള്ള വാക്കാണ്‌. ഈ യാത്രക്ക് ഞങ്ങള്‍ നല്‍കിയ പേരും ഇതുതന്നെ ആയിരുന്നു.... poiesis.........life with love.
ഈ യാത്രയില്‍ ആവേശം പകരാന്‍ മാരിയത്ത് ഉണ്ടായിരുന്നു കൂടെ. തന്‍റെ ഇഛശക്തി കൊണ്ടും സര്‍ഗ്ഗശേഷികൊണ്ടും വീടകവും വീല്‍ചെയറും കടന്ന് പുതിയൊരു ലോകം സാധ്യമാണെന്ന് നമ്മെ വിസ്മയിപ്പിച്ച എഴുത്തുകാരിയും ചിത്രകാരിയും അതിനും അപ്പുറം വിശേഷണങ്ങളില്‍ ഒതുങ്ങാത്ത മാരിയത്ത് എന്ന പ്രതിഭ.
ലക്ഷ്വറി ബസ്സില്‍ പാട്ടും കളിയും തമാശയുമായി രാവിലെ ഒമ്പതുമണിക്ക് പുറപ്പെട്ട ഞങ്ങള്‍ പന്ത്രണ്ടു മണിക്ക് ചുരത്തിന്‍റെ ഉച്ചിയില്‍ എത്തിയിരുന്നു. ഏറെ നേരം അവിടെ..........എത്ര കണ്ടാലും മതിവരാത്ത കാഴ്ചകള്‍ ഉള്ളില്‍ നിറച്ച്.
ലക്കിടിയിലെ ‘ചങ്ങലമരവും’ കടന്ന് പൂക്കോട് തടാകം കാണാന്‍.......കുന്നുകള്‍ക്കും കാടിനും നടുവിലെ മനോഹരമായ തടാകം. തടാകം ചുറ്റാനുള്ള താറിട്ട നിരത്ത് പൊട്ടിപ്പൊളിഞ്ഞതിനാല്‍ വീല്‍ചെയറിലുള്ള യാത്ര ദുസ്സഹമായിരുന്നു. സര്‍ക്കാര്‍ ആപ്പീസുകളും വിനോദകേന്ദ്രങ്ങളും വായനശാലകളും, എന്തിന് ആരാധനാലയങ്ങള്‍ പോലും ഇങ്ങനെയുള്ളവര്‍ക്ക് കടന്നുചെല്ലാനുള്ള സൗകര്യം ഒരുക്കുന്നതിനെ കുറിച്ച് ഇനിയും ചിന്തിച്ചു തുടങ്ങാത്ത നമ്മുടെ നാട്ടില്‍ ഈ നിരത്ത് ഒരു അത്ഭുതമല്ല.
ഭക്ഷണം കഴിഞ്ഞ് പിന്നെയും വയനാടിന്‍റെ മനോഹാരിത കണ്‍കുളിര്‍ക്കെ കണ്ടുള്ള ആ യാത്രയുടെ അടുത്ത ലക്ഷ്യം ബേപ്പൂര്‍ ബീച്ചായിരുന്നു. ബേപ്പൂരില്‍ എത്തുമ്പോള്‍ സന്ധ്യ കഴിഞ്ഞെങ്കിലും കടലിലേക്ക് നീണ്ടു കിടക്കുന്ന പാതയിലൂടെ വീല്‍ ചെയറില്‍ രാത്രിയുടെ കടല്‍ കാഴ്ചകണ്ടും രാക്കാറ്റേറ്റും.........
മനോഹരമായ ആ ഒരുദിനം രാവിലെ ഒമ്പതുമണിക്ക് പുറപ്പെട്ടു രാത്രി ഒമ്പത് മണിക്ക് തിരിച്ചെത്തുമ്പോള്‍ ആരും ക്ഷീണം അറിഞ്ഞിരുന്നില്ല. ഏറെക്കാലമായി വീടകങ്ങളില്‍ ഒതുങ്ങിപ്പോയ ഈ യാത്രികരോടൊപ്പം അവരെ പരിചയിച്ചു കഴിയുന്ന പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ യാത്ര ഇരട്ടിമധുരമുള്ളതായി.
കോരിയെടുക്കാനും എത്ര ദുര്‍ഘടമായ വഴിയിലും വീല്‍ ചെയറില്‍ തള്ളിക്കൊണ്ടുപോകാനും കാഴ്ചകള്‍ കാട്ടിക്കൊടുക്കാനും പാട്ടും കളിതമാശകളുമായി കൂടെ നില്‍ക്കാനും ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു കൊണ്ട് green palliative ന്‍റെ വളണ്ടിയര്‍മാര്‍ ....
ഈ മനോഹരദിനത്തിന്‍റെ ഓര്‍മ്മക്കായി ഓരോ യാത്രികര്‍ക്കും സമ്മാനപ്പൊതികള്‍ നല്‍കിക്കൊണ്ട് യാത്ര അവസാനിക്കുമ്പോള്‍, വരണ്ടുപോയ താഴ്വരയില്‍ മഴമേഘങ്ങള്‍ കൂടുകൂട്ടുന്നതും വസന്തം പെയ്തുതുടങ്ങുന്നതും വിണ്ട മണ്ണില്‍ പച്ചപ്പിന്‍റെ വന്‍കാടുകള്‍ തഴച്ചു വളരുന്നതും..............അവരുടെ കണ്ണുകളില്‍ ഞങ്ങള്‍ കണ്ടു.
ബാക്കി ഫോട്ടോകള്‍ പറയട്ടെ..

 






















ഗ്രീന്‍ പാലിയേറ്റീവ് ഫേസ്ബുക്ക് പേജ്‌
 https://www.facebook.com/greenpalliative/

Tuesday, November 3, 2015

തിരഞ്ഞെടുപ്പിന്റൊരു ചൂടെയ്..

         എല്ലാവരും ഓട്ടത്തിലാണ്..പാര്‍ട്ടി പാട്ടുകള്‍ നിരത്തുമുഴുവന്‍ കവര്‍ന്നിരിക്കുന്നു. സ്ഥാനാര്‍ത്ഥികളൊക്കെയും വഴിനീളെ പല്ലിളിച്ച് നില്‍ക്കുന്നു. ഒരുഭാഗത്ത് അടിപിടികളും മാന്യമായി നടക്കുന്നു. 
ആളുകളോരോന്ന് മാറിവരുന്നു എന്നല്ലാതെ ഭരണത്തിലൊരു മാറ്റവുമില്ലാതെ കാലം മുന്നോട്ട് പോവുമ്പോള്‍ ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ബാല്യത്തിന്റെ ഓര്‍മകളിലേക്ക് ഊര്‍ന്നിറങ്ങുന്നതിന് വേറൊരു രസം തന്നെയാണ്.
കൊഴിഞ്ഞ്‌പോയ ഓര്‍മകളെ ക്രമം തെറ്റാതെ ഓര്‍ത്തെടുക്കാനാവുക പ്രയാസമാണ്. അവയില്‍ പകുതിയും ചിതലരിച്ചുകാണും. എങ്കിലും കുഞ്ഞനിയന്മാരിലൂടെ ഓര്‍മയിലിന്നും അവ്യക്തമായിക്കിടക്കുന്ന ആ ബാല്യത്തെ ഞാനും നുകരാറുണ്ട്. 
വാതോരാതെ വിളിച്ചുപറഞ്ഞുപോവുന്ന വണ്ടിക്ക് പിന്നില്‍ മത്സരിച്ചോടിയതും മധുരമൂറുന്ന പ്രലോഭനങ്ങളിലും മിഠായികളിലും വീണ് പലനിറത്തിലുള്ള കൊടികള്‍ക്കുപിന്നിലും അങ്ങോട്ടുമിങ്ങോട്ടും ഓടിയതും ഇന്നും ഓര്‍മയിലുണ്ട്. കറവീഴാത്ത ബാല്യത്തിന് അന്നെന്ത് പാര്‍ട്ടി.. എല്ലാം ഞങ്ങളെ പാര്‍ട്ടിയായിരുന്നു. 
പിന്നെയങ്ങ് കുറച്ചുകാലം ഹോസ്റ്റല്‍ ജീവിയായി വേഷം കെട്ടേണ്ടിവന്നു. പറിച്ചുനട്ട മരത്തെ പോലെ രണ്ട് വര്‍ഷം പരുങ്ങിയപ്പോഴേക്കും കൊല്ലം കുറെയങ്ങ് കൊഴിഞ്ഞു. തിരഞ്ഞെടുപ്പുകള്‍ എന്നെ ബാധിക്കാത്ത വിചിത്രവസ്തുവായതിനാലെന്തോ കടന്നുപോയതൊന്നും അറിഞ്ഞതുമില്ല. ആ അഞ്ചാം ക്ലാസുകാരന്റെ സമപ്രായത്തിലുള്ളവര്‍ ഇന്ന് പോസ്റ്ററൊട്ടിച്ചും ഒച്ചപ്പാടാക്കിയും ആഘോഷിക്കുമ്പോള്‍ എനിക്കും കൊതി തോന്നുന്നു. നിശ്ചലമായ ക്ലോക്കിനെ പോലെ ഇന്നും ഞാനാ ബാല്യത്തിലായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോവുന്നു..
ഇന്ന് ഞാനുമൊരു വോട്ടുകാരനാണ്. എന്റെ നാടിന്റെ നാളയെ തീരുമാനിക്കുന്നതില്‍ എന്റെ വോട്ടും വിലപ്പെട്ടതാണ്. കൗതുകത്തെ പോലെ ഭയവുമുണ്ട്. എല്ലാവരും ഒരുപോലെ വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുന്നു.  എല്ലാവരും ഒരുപോലെ ആട്ടും തോലണിഞ്ഞിറങ്ങുന്ന ഈ കാലത്ത് വോട്ടുചെയ്യാതിരിക്കലാവും ഒരുപക്ഷെ വിപ്ലവം എന്ന് തോന്നിപ്പോവും..
പലനിറത്തിലുള്ള കൊടികളാണ് മനസ്സിനെയും പലനിറത്തിലാക്കിയത്. നല്ലൊരു നാളേക്ക് നല്ലൊരു പാര്‍ട്ടിക്കുപകരം നല്ലൊരു മനസ്സിനെ കൂട്ടുപിടിച്ചിരുന്നെങ്കില്‍... എന്റെ അയല്‍ക്കാരിന്ന് പരസ്പരം തല്ലുകൂടില്ലായിരുന്നു എന്നെനിക്ക് ഉറപ്പ് പറയാനാവും. 
വേണ്ട, ലോകം ഇങ്ങനെയങ്ങ് പോവട്ടെ.. ഇങ്ങനെ ഇങ്ങനെയങ്ങ് പോവട്ടെ. മോഷ്ടിക്കുന്നവര്‍ മോഷ്ടിക്കട്ടെ.. ചൂഷണം ചെയ്യപ്പെടുന്നവര്‍ ചൂഷണം ചെയ്യപ്പെടട്ടെ.. ചിലരാ മൂലയില്‍ പീഡിപ്പിക്കപ്പെടട്ടെ.. എന്നിലേക്കാരും നോക്കരുത്. ഞാനാ കുഞ്ഞുബാല്യത്തില്‍ ലയിക്കട്ടെ.. ഒന്നുമറിയാത്തവനായി ഒന്നുകൊണ്ടും അലട്ടപ്പെടാത്തവനായി ഞാനാ ബാല്യത്തിന്റെ ഓര്‍മകളില്‍..

Tuesday, October 6, 2015

പള്ളിത്താത്ത

     പള്ളിപ്രവേശനത്തിന്‍റെ പേരില്‍ പോലും പരസ്പരം തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഈ കാലത്ത് പള്ളി പരിപാലിക്കുന്ന സ്ത്രീകളെ കുറിച്ചൊന്ന് ചിന്തിക്കാമോ?? ഈ ചോദ്യത്തിന്‍റെ ഉത്തരമാണ് സൈനബയും ഖദീജയും.
      കോഴിക്കോട് മൊയ്തീന്‍പള്ളി തുടങ്ങിയിട്ട് അറുപതോളം വര്‍ഷം കഴിഞ്ഞു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും നമസ്കാര സൗകര്യമുണ്ടായിരുന്ന ഈ പള്ളിയില്‍ 36 വര്‍ഷം മുമ്പ് എത്തിച്ചേര്‍ന്നതാണ് സൈനബ. പള്ളിയുമായി അടുക്കാനുള്ളൊരു മനസ്സ് അവരെ എല്ലാ സാഹചര്യങ്ങളിലും മുന്നോട്ട് കൊണ്ട് പോയി. വാര്‍ധക്യം ആരോഗ്യനിലയെ തളര്‍ത്താന്‍ തുടങ്ങിയപ്പോയും സൈനബ പള്ളിയുമായുള്ള ബന്ധം തുടര്‍ന്നു.
1996 മുതല്‍ സൈനബയോടൊപ്പം പുതിയപറമ്പ് സ്വദേശിയായ ഖദീജയും പള്ളിപരിപാലനത്തിലേക്ക് കടന്നുവന്നു. ചെറുപ്പം മുതലേ മൊയ്തീന്‍ പള്ളിയുമായി ഖദീജക്ക് ബന്ധമുണ്ടായിരുന്നു. ഉമ്മയോടും സഹോദരനോടുമൊപ്പം എല്ലാ ജുമുഅ നമസ്കാരത്തിനും അങ്ങോട്ടായിരുന്നു പോവാറ്. പിന്നീട് വിവാഹവും പ്രാരാപ്തങ്ങളുമായപ്പോയും ഇതില്‍ മാറ്റമൊന്നും വന്നില്ല. 'ചെറുപ്പം തൊട്ടേ പള്ളിയുമായി  അടുക്കാന്‍ അടങ്ങാത്ത ആഗ്രഹമായിരുന്നു. വാഴക്കാടുള്ള സഹോദരനില്‍ നിന്നാണ് ദീനിനോട് കൂടുതല്‍ അടുക്കാനുള്ള പ്രചോദനമുണ്ടായത്. വിവിധ ദീനീ ക്ലാസുകളിലും യോഗങ്ങളിലും മത്സരങ്ങളിലുമൊക്കെ സഹോദരനോടൊപ്പം പോവുമായിരുന്നു' ഖദീജ പറയുന്നു.അത്  പിന്നീട് 1998 ആയപ്പോഴേക്കും ഖുര്‍ആന്‍ പഠനക്ലാസുകള്‍ നടത്തുന്നതിലെത്തി.
        വീട്ടില്‍ അച്ചാറുകള്‍ നിര്‍മിച്ച് വീടുകളില്‍ ചെന്ന് കച്ചവടം ചെയ്ത് ജീവിക്കുകയായിരുന്നു ഖദീജ. അച്ചാറുകച്ചവടത്തിലൂടെ ഇന്ന് താമസിക്കുന്ന ഭൂമി വാങ്ങി. നല്ല മനസ്സുള്ള ഒരുപാട് പേരുടെ സഹായത്തോടെ വീട് നിര്‍മിച്ചു. ഒറ്റക്കാണ് താമസം. മക്കളൊന്നുമില്ല. പക്ഷേ ഖദീജക്ക് പരിഭവങ്ങളൊന്നുമില്ല. 'അല്ലാഹുവല്ലേ എല്ലാം തീരുമാനിക്കുന്നത്, മക്കളായാരും ഇല്ലെങ്കിലെന്ത്, ഒത്തിരി പേരെ അല്ലാഹു തന്നു. പള്ളിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരുന്ന വഴികളില്‍ സ്നേഹത്തോടെ പള്ളിത്താത്താ എന്ന് വിളിച്ച വരുന്ന കുട്ടികള്‍, അവരെല്ലാവരും എനിക്ക് മക്കളെ പോലെയാണ്' പുഞ്ചിരിച്ച് കൊണ്ട് ഖദീജ പറഞ്ഞു.
         ഇരുപത്തേഴ് വര്‍ഷത്തോളമായി സൈനബ ടീച്ചറുമായുള്ള ബന്ധം തുടങ്ങിയിട്ട്. ടീച്ചറെപ്പോഴെങ്കിലും ലീവെടുക്കുമ്പോയൊക്കെ ഖദീജ പകരമായി നില്‍ക്കും. ഇഹത്തിലൊരു നേട്ടവും നോക്കിയല്ല,പരത്തിലെ വിജയത്തിനായ്. 2005 ഫ്രബുവരി മൂന്നിനാണ് പള്ളിയില്‍ സ്ഥിരമായി നില്‍ക്കാന്‍ തുടങ്ങിയത്. പതിനെട്ട് വര്‍ഷത്തോളമായി തനിച്ചാണ്. രാവിലെ പള്ളിയിലേക്ക് പോയാല്‍ മഗ്രിബിന് ശേഷമാണ് മടക്കം. സഹായത്തിനായി ആരുമില്ലെങ്കിലും ആരോഗ്യപരമായ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍  ഏട്ടത്തിയുടെ മകളോ ആരെങ്കിലും സഹായത്ഥിനായ് എത്താറുണ്ട്. 'വീട്ടിലിരിക്കുമ്പോള്‍ എന്തോ വിഷമമാണ്. എപ്പോഴും പള്ളിയോട് ചേര്‍ന്ന് നില്‍ക്കാനാണിഷ്ടം. പെട്ടെന്ന പള്ളിയിലെത്തണം എന്നെപ്പോഴും തോന്നിക്കൊണ്ടിരിക്കും. പള്ളിരിലാവുമ്പോള്‍ ജമാഅത്തും ലഭിക്കും' ഈമാന്‍ നിറഞ്ഞതായിരുന്നു ആ വാക്കുകള്‍.
    അച്ചാര്‍ കൊണ്ട് നടക്കുമ്പോഴും ദഅ്വത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പള്ളിയിലും ഇതില്‍ മാറ്റമൊന്നില്ല.ചെറിയ ചെറിയ തെറ്റിദ്ധാരണകള്‍ കാരണമാണ് പലരും സ്ത്രീകള്‍ പള്ളിയില്‍
പോവുന്നതില്‍ തര്‍ക്കിക്കുന്നത് എന്നാണ് ഖദീജയുടെ പക്ഷം. പലരും ഞങ്ങളുടെ വീട്ടിലാരും പോവാറില്ല, പിന്നെന്തിന് ഞങ്ങള്‍ പോകണം എന്നാണ് പറയാറ്.അതൊരിക്കലും ശരിയല്ല.
ഈ കാലത്തെ മറിയം ബീവിയെ പോലെ പള്ളിയുമായി മുന്നോട്ട് നീങ്ങുമ്പോഴും, ഈ പരമ്പരയെ കാത്ത് സൂക്ഷിക്കാന്‍ ഇനിയാര് എന്നതാണ് ഉത്തരം തേടുന്ന ചോദ്യം. ഖദീജ പ്രതീക്ഷാ നിര്‍ഭരമായ കൈകളുയര്‍ത്തി പ്ര ര്‍ത്ഥനയിലാണ്..

Friday, October 2, 2015

സ്നേഹത്തിന്‍റെ ഒരു ദിനം

പാണ്ടിക്കാടില്‍ നിന്ന് മഞ്ചേരിയിലേക്ക് പോവുമ്പോള്‍ വലത് വശത്തൊരു കെയര്‍ ഹോം ഉണ്ട്..
സല്‍വാ കെയര്‍ ഹോം.. ഒരുപക്ഷെ അതികമാരും കേള്‍ക്കുകയോ അറിയുകയോ ചെയ്തുകാണില്ല..
പല കോണില്‍ നിന്നും പല കാരണങ്ങളാല്‍ സല്‍വയെ ഒരു കുടയായ് സ്വീകരിച്ച ഒരുപാട് അദ്വേവാസികള്‍..
ഈ സ്വതന്ത്രദിനത്തില്‍ ഞങ്ങളവിടെ ഒരുമിച്ച് ചേര്‍ന്നിരുന്നു.. പാട്ടും കളികളുമായി ഞങ്ങളവിടെ ഒത്തുചേര്‍ന്നിരുന്നു.. അന്ന് അവര്‍ പറഞ്ഞ അവരുടെ ഒരു ആഗ്രഹമായിരുന്നു ആ മതില്‍ കെട്ടിനുപുറത്തെ വിശാലമായ ആകാശം കാണണമെന്ന്..
അങ്ങനെയാണ് ഞങ്ങളവരെയും കൊണ്ടൊരു യാത്രക്കിറങ്ങിയത്..
സ്നേഹത്തിന്‍റെ ഒരു ദിനം അവര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചത്..
സുന്ദരമായിരുന്നു..
വരികള്‍ക്കോ ക്യാമറകള്‍കോ പകര്‍ത്താനൊക്കാത്ത അത്ര സുന്ദരം..
നിലമ്പൂരിലെ തേക്കിന്‍ കൂട്ടവും മ്യൂസിയവും തൂക്കുപാലവും കണ്ടും പാടിയും കേട്ടും എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ മാത്രം സുന്ദരമായ ദിനം..

Monday, September 21, 2015

മൊയ്തീന്റെ സ്വന്തം കാഞ്ചന



മൊയ്തീന്‍ പുതിയ കാലത്തോട് പറയുന്ന കാര്യങ്ങള്‍
         ഇന്നലെ മഞ്ചേരിയിലെ ശ്രീദേവീ തിയറ്ററില്‍ സുഹൃത്തുക്കളോടൊപ്പം ആര്‍.എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ കണ്ടു..
എഴുത്തിലൂടെ എങ്ങനെ ആ വിശുദ്ധ പ്രേമത്തെ കുറിച്ചിടണം എന്നെനിക്കറിയില്ല..
  നേരത്തെ കഥക്കും ഡോക്യുമെന്‍ററിക്കും പത്രഫീച്ചറുകള്‍ക്കും വിഷയമായിരുന്നിട്ടുണ്ട് ഈ പ്രണയകഥ. ‘മൊയ്തീന്‍’ എന്ന കഥ എഴുതിയത് മറ്റാരുമല്ല, മൗനവേദനകളുടെയും പ്രണയവിഷാദങ്ങളുടെയും കാഥികന്‍ എന്‍. മോഹനന്‍. പത്രപ്രവര്‍ത്തകനായ പി.ടി മുഹമ്മദ് സാദിഖ് ‘മൊയ്തീന്‍ കാഞ്ചനമാല -ഒരപൂര്‍വ പ്രണയജീവിതം’ എന്ന പേരില്‍ ജീവിതരേഖ പ്രസിദ്ധീകരിച്ചു. ആര്‍.എസ്. വിമല്‍ ‘ജലംകൊണ്ട് മുറിവേറ്റവള്‍’ എന്ന ഡോക്യുമെന്‍ററിയൊരുക്കി.
   കഥയിലൂടെ കടന്നുപോയി കാണാത്തവരുടെ രസം കളയുന്നില്ല..
ഒന്നു മാത്രം തീര്‍ത്തുപറയാം..
മൊയ്തീന്റെ ഭാഗ്യമാണ് കാഞ്ചന..
കാണാത്തവര്‍ പെട്ടെന്ന് കാണണമെന്ന് അപേക്ഷ



Thursday, July 30, 2015

കുയ്യാനക്കായൊരിത്തിരി നേരം..

ഗള്‍ഫില്‍ നിന്ന് ലീവിനെത്തിയ കുഞ്ഞാമ(ഉമ്മയുടെ അനിയത്തി)യുടെ കുട്ടിയോട് ചുമ്മാ ചോദിച്ചതാ..
"കുയ്യാനയെ കണ്ടിട്ടുണ്ടോന്ന്?? :)
"'Zoo വില്‍ പോയപ്പോ കണ്ടിരുന്നു..
ആനയുടെ കുഞ്ഞല്ലെ.."
ഒട്ടും കൂസലില്ലാതെ അവളു പറഞ്ഞപ്പോ ഞെട്ടലും ചിരീം സങ്കടോം ഒക്കെ വന്നു..
അവള്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളിങ്ങനെ ആയോണ്ടല്ലേ,
കുയ്യാനയെ കാണിച്ചുകൊടുക്കാമെന്ന് കരുതി മുറ്റത്തേക്കിറങ്ങിയതാ..
കോണ്‍ക്രീറ്റിട്ട് മിനുക്കിയ മുറ്റത്തെന്ത് കുയ്യാന??
അവസാനം ഗൂഗിളിനെ തന്നെ ബന്ധട്ടെടേണ്ടി വന്നു..
ആരോ കൂട്ടിയിട്ട ഒരിത്തിരി ചിത്രങ്ങളില്‍ കാണാന്‍ ചന്തമുള്ള കുഴികളുണ്ടാക്കീയ കുറച്ച് കുയ്യാനകളെ അവിടെ
കാണാനായി എന്നത് സന്തോഷം....

Wednesday, April 15, 2015

എവിടെയാ കുട്ടിക്കാലം??


എണീറ്റ ഉടനെ അനിയനെ ഇടിച്ചുണ൪ത്തി ആരും കാണാതെ ഒളിപ്പിച്ചുവെച്ച കോട്ടികളുമെടുത്ത് മുറ്റത്തേക്കിറങ്ങി കളി തുടങ്ങി. അവനും ഞാനും മാറി മാറി ജയിച്ചു. അതിനിടെ സമയം ഞങ്ങളെ അതിജയിച്ചു.
കുളിയും പല്ലുതേപ്പുമൊക്കെ കഴിഞ്ഞ് സ്കൂളിലേക്ക് പോവാനിറങ്ങി.  ഉമ്മയുടെ അവസാനവട്ട പരിശോധനയിൽ ബേഗിലൊളിപ്പിച്ച കോട്ടികളൊക്കെ കണ്ടെടുക്കപ്പെട്ടു. പാവം ഉമ്മക്കറിയില്ലല്ലോ, കളിക്കാനിനിയും കളികളെത്ര കിടക്കുന്നൂ..
പേനക്കളി കളിച്ചും വിരലുകൊണ്ട് ക്രിക്കറ്റ് കളിച്ചും പൂജ്യം വെട്ടിയും എസ്.ഒ.എസ് വരച്ചും പേരിടാത്ത വേറേം കളികളിലൂടെയും ഓരോ പിരിയിഡും തള്ളിനീക്കി.
ഉച്ചയൂണ് രണ്ടുരുളക്ക് തട്ടി എല്ലാരും ഗ്രൌണ്ടിലെത്തും. പിന്നെ കാത്തോ ആണ്. വലിയ കോലു കൊണ്ട് ചെറിയ കോലിനെ പൊക്കിയെറിഞ്ഞ് കല്ലിൽ നിന്ന് കല്ലിലേക്ക് മാറി മാറി രസമുള്ള കളി. ചില ദിവസങ്ങളിൽ ചട്ടിപ്പന്ത് കളിയാവും. ബഹുനില കെട്ടിടം പോലെ ഒന്നി൯റെ മേൽ ഒന്നായി അടുക്കി വെച്ച കല്ലുകളെ നിശ്ചിത ദൂരത്ത് നിന്ന് എറിഞ്ഞ് തെറിപ്പിക്കണം. എതി൪ ടീം ആ പന്ത് പരസ്പരം കൈമാറി നമ്മെ എറിയാ൯ ശ്രമിക്കും, ആ ഏറുകൾക്കൊന്നും പിടികൊടുക്കാതെ എറിഞ്ഞുതെറിപ്പിച്ച കല്ലുകളെ തിരികെ അടുക്കിവെക്കുന്നവ൪ വിജയിച്ചു. അപ്പോഴേക്കും ബെല്ലടിക്കും. പിന്നെ ബാക്കിപിരിയിഡുകൾ ഉച്ചയൂണി൯റെ മേലെ ദഹിക്കാതെ കിടന്ന ആ കളികളെ പറ്റിയാകും. ചൂടുപിടിച്ച ത൪ക്കങ്ങളും ചില മൽപിടുത്തങ്ങളുമാമ്പോൾ മാഷിടപെടും. ചിലരുപിന്നെ ഉറക്കത്തിലേക്ക് മിഴിയടക്കുകയും മറ്റുചില൪ ശബ്ദമുണ്ടാക്കാതെ മറ്റുകളികളിലേക്ക് മിഴിതുറക്കുകയും ചെയ്യും.
നീട്ടിയ ബെല്ല്, ക്ലാസിൽ നിന്നും മത്സരിച്ച് പുറത്തെത്താ൯ നോക്കും. അത് പക്ഷേ, പെട്ടെന്ന് വീട്ടിലേക്കോടി ചെല്ലാനല്ല,ഒരു രസം..
പിരിയുന്നതിന് മുമ്പ് ചട്ടിയേറൂടെ കളിക്കും. ചുരുട്ടിക്കൂട്ടിയ കടലാസുകളും മാ൪ക്ക്കുറഞ്ഞ ഉത്തരപേപ്പറുകളുമൊക്കെ പന്തിനെ രൂപീകരിക്കുന്നതിൽ പങ്കുചേരും. ഏറുകൊള്ളുന്നവന് ഇത്തിരിയെങ്കിലും നോവട്ടെ എന്ന് കരുതി പേപ്പറുകൾക്കിടയിൽ കല്ലും ഒളിപ്പിച്ചു വെക്കും. പലപ്പോഴും എനിക്കുതന്നെ ഏറുകിട്ടും. ചളിപുരളാ൯ ഒരിടവും ബാക്കിയില്ലാതെ ഏറുകൊണ്ടിടവും ഉഴിഞ്ഞ് വീട്ടിലേക്ക് കയറിച്ചെല്ലും. എന്നത്തേഴും പോലെ ഉമ്മയിൽ നിന്നും ഏറുകൊള്ളും. വൈകുന്നേരക്കളിയിൽ എല്ലാം അലിഞ്ഞുചേരും.
വീട്ടിലെത്തിയാൽ പിന്നെ ഇത്താത്തമാരുടെയും അനിയന്മാരുടെയും കൂടെയാവും കളികൾ. ചട്ടിയേറാണെനിക്കിഷ്ടമെങ്കിലും അനിയന്മാ൪ക്ക് ധൈര്യമില്ലാത്ത ഘട്ടം വരുമ്പോൾ കിടക്കയിൽ കിടന്ന് നാട൯തല്ലുകൾക്ക് തിരിതെളിക്കും. ചട്ടകത്തലപ്പുമായുള്ള ഉമ്മയുടെ വരവുകണ്ടാലുട൯ ഓടി മുറ്റത്തേക്കിറങ്ങും. ഇത്താത്തമാരുടെ കക്കുകളിയിലും പുളിങ്കുരുവിലും കൊത്തങ്കല്ലിലും കയറിപ്പറ്റും. പിടിവിട്ടുപോവുമെന്ന് തോന്നുമ്പോൾ  കള്ളകളികൾക്ക് ശ്രമിക്കും. പിന്നെയും പിന്നെയും ഓരോരോ കളികൾ. അതിനിടയിൽ സൂര്യ൯ ക്ഷീണിച്ച് ഉറങ്ങാ൯ തുടങ്ങും. പാതിതുറന്ന പുസ്തകങ്ങളിൽ കണ്ണോടിച്ചും കൊത്തുവാക്കുകൾ പറഞ്ഞും തല്ലുകൂടിയും കിടക്കയിലേക്ക്. തീ൪ന്നല്ല, അവിടെ വെച്ചൊരു അന്താക്ഷേരിയും.. പിന്നെയും പതിവുപോലെ.
മധുരമുള്ള ഓ൪മകൾ ഇനിയുമേറെ. വ൪ഷങ്ങളൊത്തിരി കൊഴിഞ്ഞുപോയിട്ടും ഓരോന്നും ദഹിക്കാതെ തികട്ടിവരുന്നു. ഓരോ കളികളിലൂടെയും അന്ന് ഞാ൯ വാരിക്കൂട്ടിയത് വിലമതിക്കാനാവാത്ത സൌഹൃദങ്ങളായിരുന്നു. എന്നും മധുരം നുകരാനൊക്കുന്ന ഓ൪മകളായിരുന്നു. ഇന്ന് ഈ ഓ൪മകളോടൊപ്പം ഒരു സങ്കടവും നിഴലിച്ചു നിൽക്കുന്നു. വള൪ന്നുവരുന്ന എ൯റെ അനിയന്മാ൪ക്കൊക്കെയും ഈ കളികളും സൌഹൃതങ്ങളും അന്യമായിരിക്കുന്നു എന്നതാണതിനു കാരണം.
ഞാ൯ ജനിച്ചുവീണത് മോഡേ൯ യുഗമെന്ന് നാം വിളിക്കുന്ന ഇന്നിലേക്കായിരുന്നെങ്കിൽ, എഴുന്നേറ്റ ഉടനെ പല്ലുതേപ്പും കുളിയും കഴിച്ച് ട്യൂഷനുകൾക്ക് തലകൊടുക്കേണ്ടി വന്നേനെ. അതുകഴിയുമ്പോയേക്കും ഹോണടിച്ച് ബസ്സെത്തും. ഷ൪ട്ടി൯റെ കോളറുകൾക്ക് മീതെ ടൈ വലിച്ചുകെട്ടി ബസ്സും കയറി സ്കൂളിലെത്തും. ചോ൪ന്നൊലിക്കാത്ത ക്ലാസുമുറിയിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ പെയ്തിറങ്ങും. സൂര്യനതി൯റെ പകുതിദൂരം പിന്നിടുമ്പോൾ വീട്ടിൽ നിന്നും ബേഗിൽ ബന്ധിച്ച സാ൯വിച്ചോ വ൪ണഭരിതമായ പലഹാരങ്ങളോ അകത്താക്കും. ഇടയ്ക്കെത്തുന്ന ഒഴിവുപിരിയിഡിൽ തടിയനങ്ങാതെ രണ്ട് കളികളിക്കും. അത് പലപ്പോഴും നോട്ടെണ്ണം കാണിക്കാനൊക്കുന്ന പലവലിപ്പത്തിലുള്ള യന്ത്രക്കോപ്പുകളിലാവും. പിന്നെ വൈകുന്നേരം വീട്ടിലെത്തിയാലുടനെ അടുത്ത ട്യൂഷ൯. അതിൽ നിന്ന് വിരമിച്ചയുടനെ ചോട്ടാഭീനോടും ജാക്കീചോനോടും കൂട്ടുകൂടുന്നു. ഡോറയോട് സംസാരിച്ചും ടോമിൽ നിന്ന് ചെറിയെ രക്ഷിച്ചും പിറന്നാളിന് സമ്മാനം കിട്ടിയ പാവയെ കെട്ടിപ്പിടിച്ച് എനിക്ക് ഉറക്കത്തിന് കീഴ്പ്പെടേണ്ടി വരുന്നു.
എന്തിനെയൊക്കെയോ തോൽപ്പിക്കണമെന്ന ചിന്തയാവാം നമ്മെയൊക്കെയും പരിഷ്കരണങ്ങൾക്ക് വിധേയമാക്കിയത്. നാം സ്വയം പരിഷ്കൃതരാവാ൯ നോക്കിയപ്പോൾ നമ്മുടെ പഴമത്വം ചോ൪ന്നൊലിച്ചു. പരിഷ്കരണങ്ങൾ നല്ലതിനു തന്നെയാണ്. പക്ഷെ ഇതിലെവിടെ പരിഷ്കരണം?  നാം അനുഭവിച്ച ആ കുട്ടിക്കാലത്തി൯റെ  മധുരമൂറുന്ന അനുഭവക്കുറിപ്പുകളല്ല പുതുതലമുറക്കാവശ്യം. ആ കുട്ടിക്കാലത്തെ എന്തുകൊണ്ട് നമുക്കവ൪ക്ക് നൽകിക്കൂടാ?
ചെരുപ്പ് ഉപേക്ഷിച്ച് മണ്ണിലൂടെ ഒന്ന് നടക്കാനിഷ്ടപ്പെടാത്ത എത്രയെത്ര മക്കൾ? സ്വന്തം മക്കൾ മണ്ണിൽ കളിക്കുന്നത് ഇഷ്ടപ്പെടാത്ത എത്രയെത്ര രക്ഷിതാക്കൾ? ഇതൊക്കെ എന്തിനു വേണ്ടി? സ്വന്തം രക്തത്തെ പോലും തിരിച്ചറിയണേൽ രക്തത്തെ തിരിച്ചറിയണമെന്ന് ഞാ൯ വിശ്വസിക്കുന്നു. മണ്ണിനെ അടുത്തറിഞ്ഞവ൪ക്ക് മാത്രമെ പ്രകൃതിയെയും പ്രപഞ്ചത്തെയും മനസ്സിലാക്കാനാവൂ.. അപ്പോൾ മാത്രമെ നാം അനുഭവിച്ച ആ കുട്ടിക്കാലത്തേക്കവ൪ക്ക് മടങ്ങാനാവൂ.
നമ്മുടെ മക്കളെ ദൃശ്യമാധ്യമ കഥാപാത്രങ്ങളെ അമിതമായ് സ്നേഹിച്ച് നാളെ നമുക്ക് നേരെ തോക്കേന്തുന്ന യന്ത്രങ്ങളാക്കി മാറ്റണോ അതോ മണ്ണിനെ തൊട്ടറിഞ്ഞ് മണ്ണിൽ നിന്നാണഅ തുടക്കമെന്നും മണ്ണിലേക്കാണ് ഒടുക്കമെന്നുമറിയുന്ന നന്മയൂറുന്ന മക്കളാക്കി മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് നാം തന്നെയാണ്.

(ഫോട്ടോ:ഗൂഗിൾ)

Sunday, February 22, 2015

മതിൽ

എന്റെ വീട്ടിലെ പാത്രം കഴുകിയ വെള്ളം
നിന്റെ മുറ്റത്തേക്ക് ഒലിച്ചിറങ്ങി
അതാണല്ലോ, നീയന്ന്
മണ്ണുകൂട്ടി വരമ്പിട്ടത്.


ആ വരമ്പിനപ്പുറത്തേക്കെന്റെ
കോഴിയും താറാവുമെത്തി..
പുതുനാമ്പുകള്‍ കൊത്തിതിന്നു.
ആ മിണ്ടാപ്രാണികളെ
ഭീകരജീവിയാക്കി നീയന്നൊരു
മുള്ളുവേലി പണിതു.
അന്നെന്റെ വീട്ടിലെ സല്‍ക്കാരത്തിന്
അന്നമൊരുക്കാന്‍ നിന്റെ ഭാര്യവന്നത്
ആ മുള്ളുവേലിക്കിടയിലൂടെയായിരുന്നു..


ദിവസങ്ങളോരോന്നായ് കൊഴിഞ്ഞുപോയപ്പോള്‍
ഞാനും നീയും നമ്മുടെയൊക്കെ മക്കളും വളര്‍ന്നു.
അവരന്ന് കളിച്ചപ്പോള്‍ നിന്റെ ജനല്‍ചില്ലുടഞ്ഞതോ
പരസ്പരം കണ്ടപ്പോള്‍ നിന്റെ മോളോടൊന്ന് പുഞ്ചിരിച്ചതോ
വാരിക്കൂട്ടിയ ചപ്പ് അറിയാതെ വേലിചാടിക്കിടന്നതോ
എന്തായിരുന്നെന്നറിയില്ല..
ആ മുള്ളുവേലിയെ പൊളിച്ചുമാറ്റി
നീയന്നൊരു മതിലുകെട്ടി..






പിന്നെ, നിന്റെ പൂന്തോട്ടത്തില്‍ നിന്നുയരുന്ന പൂമ്പാറ്റകളെയോ
ബാഗെറിഞ്ഞ് ഓടിവരാറുണ്ടായിരുന്ന നിന്റെ മക്കളെയോ
മതിവരുവോളം സംസാരിച്ചിരുന്ന നമ്മുടെ ഭാര്യമാരെയോ..
ഒന്നും.. ഒന്നും കണ്ടില്ല ഞാന്‍..
ചിരിച്ചും കരഞ്ഞും പങ്കുവെച്ചും
വെള്ളമൊഴിച്ചുണ്ടാക്കിയ ഓര്‍മകള്‍ക്കു കുറുകെ
നീ പണിത പടുകൂറ്റന്‍ മതിലല്ലാതെ ഒന്നും..

Tuesday, February 10, 2015

പ്രവാസി



 (ഞാനൊരു പ്രവാസിയല്ല..പലരും പ്രവാസത്തെ കുറിച്ചുപറഞ്ഞ വ൪ത്തമാനങ്ങളും കഥകളിലൊക്കെ വായിച്ച ചില ഭാഗങ്ങളും ചുറ്റുപാടില് നിന്നുള്ള എ൯റെതന്നെ അനുമാനങ്ങളും മു൯നി൪ത്തിയാണ് എഴുതിയത് എന്നറിയിക്കുന്നു..
ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.. അനുഭവസമ്പത്തുള്ളവ൪ വേണ്ടയിടങ്ങള് തിരുത്തിതരുമെന്ന പ്രതീക്ഷോടെ..)

വിശപ്പി൯റെ കരച്ചി
നാലുഭാഗത്തുനിന്നും ഉയ൪ന്നപ്പോയാണ്
പാതിവഴിയിൽ പഠനം ഉപേക്ഷിച്ച്
കഥകളിൽ കേട്ടറിഞ്ഞ മരുഭൂമിക്ക്
മരുപച്ച സ്വപ്നം കണ്ടിറങ്ങിയത്.

കുറിയടവുപോലെ സമയോം
അണയും തെറ്റാതെ കാശയച്ചപ്പോൾ
വിശപ്പറിയാതെ എല്ലാരും
ഉറങ്ങി എന്നത് നേര്.
പക്ഷെ, അവയിലുണ്ടായിരുന്ന
എ൯റെ വിയ൪പ്പി൯റെ ഗന്ധം.
അതാരും കണ്ടില്ല.

ഉമ്മ വിളിച്ചപ്പോൾ പറഞ്ഞു.
പള്ളിക്കമ്മറ്റിക്കാ൪ വന്നിരുന്നു.
മോ൯ ഗൾഫിലായോണ്ട്
കാശൊട്ടും കുറക്കണ്ടാന്ന്
നീയന്തേലും അയക്ക്;
ഞമ്മളായി മോശാക്കണ്ടാന്ന്-
പറഞ്ഞ് ചിരിച്ചപ്പോൾ
എ൯റെ ഉള്ളും ചിരിക്കായിരുന്നു.
കൂടെ എ൯റെ കണ്ണുകളും ചിരിച്ചു.
അതും ആരും കണ്ടില്ല.
ആരെയും കാണിച്ചില്ല.

സഹിക്കാനാവുന്നതിലപ്പുറമായപ്പോൾ
മോനെ ഒരു നോക്കുകാണാലോ,
താലികെട്ടിയ പെണ്ണിന് കൂട്ടാവാലോ,
നനവുവറ്റുവോളം സംസാരിക്കാലോ എന്ന് കരുതി.
ഇല്ലാത്ത കാശിന് നാട്ടിലെത്തി.
ഓ൯ ഞമ്മളെ കുട്ട്യോക്കൊന്നും കൊണ്ടോന്നീല്ല..
അല്ലേലും പെണ്ണ് കെട്ട്യാപിന്നെ ഇങ്ങനെ ല്ലാരും
വിശപ്പടക്കാതെ വിയ൪ത്തൊലിച്ചുണ്ടാക്കിയ കാശോണ്ട്
ചിലതൊക്കെ വാങ്ങി എന്നതല്ലെ നേര്?
എന്നിട്ടും തീ൪ത്താൽ തീരാത്ത പരാതികൾ.
കൂടെ, എന്നാ തിരിച്ചെന്ന ചോദ്യവും.

രാവിരുട്ടുവോളം പിരിവുകുറ്റികളേറെ
വിയ൪ത്തൊലിച്ചെത്തി.
പുള്ളിത്തുണിയെടുത്തുള്ള നി൪ത്തം കണ്ടപ്പോൾ
പലരും പ്രാകിപ്പോയി.
സൂട്ടിട്ട ഗൾഫുകാരനെ തേടിവന്നവ൪ക്കെങ്ങനെ
ഈ പുള്ളിത്തുണിക്കാരനെ പറ്റും??

പണ്ടൊക്കെ എന്നിക്കും തോന്നിയിരുന്നു.
ഉറ്റവരെ വിട്ടീ പ്രവാസികളൊക്കെ
എങ്ങനെ അകലുന്നുവെന്ന്.
ഇപ്പോഴെനിക്കും തോന്നുന്നു..
ഭാര്യയും മക്കളുമൊക്കെ ദൂരെയായാലെന്ത്,
മരുക്കടലിലെ വിയ൪പ്പാണ് ഹൃദ്യം.
മരുപച്ച കണ്ടില്ലേലും
ആരും കാണാതെ അട്ടഹസിക്കാലോ.
അല്ലേലും ജീവിക്കാ൯ വിധിച്ചവനല്ല പ്രവാസി
ജീവിപ്പിക്കാനുള്ളവനാണവ൯.

അന്ന്, ആട്ടി൯കൂട്ടത്തി൯റെ കരച്ചിലിനിടയിൽ
എ൯റെയും കരച്ചിലുണ്ടായിരുന്നു,കേട്ടിരുന്നോ?
കറന്നെടുത്ത പാലിലെ ഉപ്പുരുചിയും
ആരും ശ്രദ്ധിച്ചുകാണില്ല.
വിയ൪പ്പി൯റെയല്ല..കണ്ണീരി൯റെ !
ആരും കാണാനില്ലെന്നുറപ്പായപ്പോൾ
അട൪ന്നുവീണ കണ്ണീരി൯റെ..!!