ഞാ൯ എന്ന സംഭവം

My photo
ഇതും പെൺകുട്ട്യാവോ? ഉമ്മാ൯റെ ബീ൪ത്ത വയറുനോക്കി വെല്ലിമ്മ പിറുപിറുത്തു.. പടച്ചോ൯ വല്ല്യോനാണെന്ന് ബാപ്പയും പറഞ്ഞു.. ഇതിപ്പോ മൂന്ന് പ്രസവം കഴിഞ്ഞു.. മൂന്നും പെൺപ്പിള്ളേരു തന്നെ ഒരുപാട് നേ൪ച്ചയും പ്രാ൪ത്ഥനയും നടത്തി.. ഒരു ചാക്ക് പഞ്ചാരവരെ പള്ളിക്കു കൊടുത്തു.. ആഹ്, അങ്ങനെപോയ കണക്കൊക്കെ കൂട്ടുന്പയാ ഉമ്മാക്ക് വേദനവെന്നെ.. വണ്ടി വിളിച്ചു. പക്ഷേങ്കില് നമ്മള് വിടോ..? ബണ്ടീല് കേറുന്നതിന് മുന്പന്നെ നമ്മള് പൊറത്ത് ചാടി.. ഉമ്മാക്കും ഉപ്പാക്കുമൊക്കെ പെര്ത്ത് ഇഷ്ടായി.. ആൺകുട്ടി.. പെരുന്നാള് വന്ന ജോറ്..! തറവാട്ടിന് ആദ്യായി കിട്ടിയ ആൺകുട്ട്യാ.. മുബാറക്ക് എന്ന് പേരും ഇട്ട്.. ഞമ്മക്ക് പറ്റാഞ്ഞ്യതൊക്കെ ഓന് കൊടുക്കണം എന്ന് ബാപ്പ. അങ്ങനെ നമ്മളെ വള൪ത്തി.. അതി൯റെടേല് വേറേം മൂന്നാല് കുട്ട്യാളുണ്ടായി ട്ടോ.. പിന്നോന്നും ഓ൪മല്ല... അവിടേം ഇവിടേമൊക്കെയായി കുറെ നടന്നു.. അവസാനം ഇവിടെം എത്തി.. തോന്നുന്നതൊക്കെ എഴുതിടാ൯ പറ്റുമെന്നൂടെ കേട്ടപ്പോ സ്ഥിരാക്കിയാലോന്ന് കരുതി.... ഇതൊക്കെതെന്നെയാ ഞാ൯..!!

Tuesday, November 17, 2015

നമുക്കൊന്നിക്കാം, നല്ലൊരു നാളേക്കായ്..

    ഉമ്മാ എന്ന അനിയന്‍റെ നീട്ടിയ വിളികേട്ടതുകൊണ്ടാണ് ഞാന്‍ റൂമില്‍ നിന്നിറങ്ങിയത്. പുറത്ത് ലൗബേര്‍ഡ്സിന്‍റെ കൂടിനടുത്ത് നിന്നാണ് ശബ്ദം കേട്ടത്. ഞാനെത്തിയപ്പോയേക്കും കാഴ്ചക്കാര്‍ കുറച്ചുണ്ടായിരുന്നു.ഞാനേകദേശം ഊഹിച്ചു. രണ്ടാഴ്ച മുമ്പ് വിരിഞ്ഞ കുഞ്ഞ് പുറത്തിറങ്ങിക്കാണും. അതാവും ഇവന്‍ വിളിച്ചാര്‍ത്തത്. പിന്തിരിഞ്ഞ് പോവാന്‍ നിന്ന എന്നെ ഒന്ന് എത്തിനോക്കിപ്പിച്ചത് എല്ലാവരുടേയും മുഖത്ത് നിഴലിച്ച് നില്‍ക്കുന്ന സങ്കടമായിരുന്നു. ദൈവമെത്ര വലിയവന്‍.. പൂര്‍ണാരോഗ്യത്തോടെ കുഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ട്. സൂക്ഷിച്ചുനോക്കിയപ്പോയാണ് ആ സൃഷ്ടിയില്‍ ദൈവമൊരു ദൃഷ്ടാന്തമായി ഒളിപ്പിച്ചുവെച്ച പരിമിതികളെ കാണാനായത്. ഇരുകാലകളും ഇരുവശങ്ങളിലേക്ക് അകന്നു നില്‍ക്കുന്നു. ഒന്നെഴുന്നേല്‍ക്കാനാവാതെ അതെ താഴെ കിടന്ന് മറിയുന്നു.
അനിയന്‍റെ നിറഞ്ഞ കണ്ണുകളെന്‍റെ ഉള്ളിലും നനവിന്‍റെ വിത്ത് പാകി. ഭക്ഷണപാത്രത്തിലേക്കും വെള്ളം വെച്ച പാത്രത്തിനരികേക്കും ആ കുഞ്ഞുകുളിയെ എടുത്ത് വെച്ച് അനിയന്‍ സദാ അതിന്‍റെ കൂടെയായി.
    ഒന്ന് രണ്ട് ദിവസം കഴിഞ്ഞു. ഞങ്ങളതിനെ മറന്നുതുടങ്ങി. കൂട്ടത്തിലെ ഒരു കിളിയായ് മറ്റുകിളികളോടൊപ്പം കൂടാതെ അത് ഇഴഞ്ഞുനടന്നു. അനിയനപ്പോഴും പ്രതീക്ഷയര്‍പ്പിച്ച് പറഞ്ഞുകൊണ്ടിരുന്നു. 'പറക്കും.. ആ കുഞ്ഞിക്കിളി പറക്കും..' .
ഇന്ന് വീട്ടിലെ കിളിക്കൂടില്‍ ഏറ്റവും ഉയരത്തില്‍ ആ കിളിയുണ്ടാവും.. മറ്റുള്ളവയെ തോല്‍പ്പിച്ച് പറന്നിറങ്ങും.. ഉയരങ്ങളില്‍ ചെന്ന് ചുണ്ടുപയോഗിച്ച് നില്‍ക്കും. മറ്റുള്ളവയൊട് കിന്നരിക്കും. അമ്മയാവാനുള്ള ഒരുക്കത്തിലാണ് ആ കിളി എന്നറിഞ്ഞപ്പോള്‍ അനുഭവപ്പെട്ട സന്തോഷം ചെറുതല്ല. പോരാഴ്മകളില്‍‍ വേവലാതിപ്പെടാതെ സ്വധ്വൈര്യം തന്‍റെ പിറവിക്ക് പിന്നിലൊരു ലക്ഷ്യമുണ്ടെന്ന് വിശ്വസിച്ചതാവാം ആ കിളിയെ വിജയത്തിലേക്ക് നയിച്ചത്.
നമുക്ക് ചുറ്റിലും കാണാം ഇത്തരത്തിലൊരുപാട് ആളുകളും സംഭവങ്ങളും.. പതറാതെ മുന്നോട്ട് നീങ്ങാനാവണം. എല്ലാവര്‍ക്കും ഈ ഭൂമിയിലോരോ ദൗത്യമുണ്ട്. ചെറുമണ്‍തരി പോലും വെറുതെ പടച്ചിട്ടില്ലെന്ന് പറഞ്ഞത് ദൈവം തന്നെയാണ്. പോരാഴ്മകള്‍ കണ്ടെത്തി അവയെ നികത്താനാവുമ്പോഴാണ് വിജയം വരുക. ആ വിജയത്തിലും മറ്റുള്ളവര്‍ക്ക് തണലേകാനായാല്‍ അതെത്രയോ മഹത്തരം..
   ആ കുഞ്ഞിക്കിളിയെ പറന്നുയരാന്‍ പ്രേരിപ്പിച്ചത് അതിനോടുള്ള സമീപനമായിരിക്കാം. പെട്ടെന്ന് ഭക്ഷണവും വെള്ളവും ലഭിക്കാന്‍ ചെറുപാത്രങ്ങള്‍ അനിയന്‍ ഉപയോഗിച്ചപ്പോള്‍ ആ കിളിക്ക് ലഭിച്ചത് അളക്കാനാവാത്ത പ്രോത്സിഹനവും പ്രചോദനവുമാവാം.. നമുക്ക് ചുറ്റിലുള്ളവരിലേക്കും ആ കണ്ണുകളോടെ നാം തിരിയേണ്ടതുണ്ട്. തളര്‍ന്ന ശരീരമാണേലും തളരാത്ത സ്വപ്നങ്ങളും പേറി പുറത്തിറങ്ങുന്ന ഒരുപാട് പേരുണ്ട്. പലയിടത്തും സ്റ്റെപ്പുകള്‍ അവര്‍ക്ക് തടസ്സമായി നില്‍ക്കുന്നു. ആരാധനാലയങ്ങളോ പൊതുസ്ഥലങ്ങളോ എന്തുമാവാട്ടെ, അവരും അവരുടെ സ്വപ്നങ്ങളും പുറത്ത് തടയപ്പെടുന്നു. ആയിരം സ്ക്വയര്‍ ഫീറ്റുണ്ടേല്‍ റാംമ്പുകള്‍ നിര്‍മിച്ചിരിക്കണമെന്ന് നിയമമുണ്ടെങ്കിലും ആരും പാലിക്കുന്നില്ല. അവരുടെ സ്വപ്നങ്ങളും ആശകളും ആരുമറിയാതെ വിലങ്ങണിയിക്കപ്പെടുന്നു.
മാറ്റണം. അവരും സ്വപ്നങ്ങള്‍ക്ക് പിന്നാലെ നീങ്ങിത്തുടങ്ങട്ടെ.. കുഞ്ഞിക്കിളിയെ സഹായിച്ച കുഞ്ഞുമനസ്സുള്ള അനിയനെ പോലെ തടസ്സങ്ങളില്ലാതെ മുന്നോട്ട് നീങ്ങാനാവാന്‍ നമുക്കും കൈകോര്‍ക്കാം..
ഉമ്മാ എന്ന അനിയന്‍റെ നീട്ടിയ വിളികേട്ടതുകൊണ്ടാണ് ഞാന്‍ റൂമില്‍ നിന്നിറങ്ങിയത്. പുറത്ത് ലൗബേര്‍ഡ്സിന്‍റെ കൂടിനടുത്ത് നിന്നാണ് ശബ്ദം കേട്ടത്. ഞാനെത്തിയപ്പോയേക്കും കാഴ്ചക്കാര്‍ കുറച്ചുണ്ടായിരുന്നു.
  തുടക്കമെന്നോണം  ഈ വരുന്ന ഡിസംബര്‍ മൂന്നിന് മലപ്പുറം കലക്ട്രേറ്റിലേക്ക് വീല്‍ ചയറില്‍ ഇരുന്നുകൊണ്ട് ചെറിയൊരു റാലി സംഘടിപ്പിക്കുന്നു. നിങ്ങളേയും ക്ഷണിക്കുന്നു. പടുത്തുയര്‍ത്തിയര്‍ത്തിയ തടസ്സങ്ങള്‍ക്ക് മുകളില്‍ നമുക്കൊന്നിക്കാം.. ഈ ഊരും ഓരവും മാനവും അവരുടേത് കൂടിയിണെന്ന് ഉറക്കെ വിളിച്ചുപറയാം..


#WheelchairFriendlyState
#GreenPalliative
#Dec3 #malappuram

Thursday, November 12, 2015

ശലഭച്ചിറകുകള്‍ വിടരുന്ന സംഗീതം കേട്ട നാള്‍


    ബസ്സ്‌ ചുരം കയറാന്‍ തുടങ്ങിയപ്പോള്‍ അവരുടെ കണ്ണുകള്‍ ആഹ്ലാദം കൊണ്ട് വിടര്‍ന്നു. വയനാടിന്‍റെ പച്ചപ്പും തണുപ്പും പാറക്കെട്ടുകളിലെ നീരൊഴുക്കും ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന മലകളും ഒഴുകുന്ന മേഘങ്ങളും മഞ്ഞിന്‍റെ മൂടുപടവും വഴിയരികിലെ കുരങ്ങന്മാരും.............
ജീവിതത്തില്‍ ആദ്യമായിരുന്നു അവര്‍ക്ക് ഈ കാഴ്ചകള്‍. വര്‍ഷങ്ങളായി വീട്ടിലെ നാല് ചുവരുകള്‍ക്കുള്ളില്‍ കട്ടിലിലും വീല്‍ചെയറിലുമായി ഒതുങ്ങിപ്പോയവര്‍. കിടപ്പുമുറിയിലെ കിളിവാതിലിലൂടെ കാണുന്ന ആകാശച്ചതുരമല്ലാതെ പുറംകാഴ്ചകള്‍ നിഷേധിക്കപ്പെട്ടവര്‍.
അങ്ങനെയുള്ള കുറച്ചുപേര്‍ക്കായി പ്രകൃതിസൌന്ദര്യം ആസ്വദിക്കാനും യാത്രചെയ്യാനുമായി ഒരു ദിനം ഒരുക്കുകയായിരുന്നു ഈ ദീപാവലി ദിനത്തില്‍ green palliative.
ഇങ്ങനെയൊരു യാത്രയിലെ പ്രയാസങ്ങളെ കുറിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും green palliative ന്‍റെ സ്നേഹക്കൂട്ടായ്മയായ heart emoticon AMOR heart emoticon ടീമിന് ആവേശമായിരുന്നു ഈ ദൌത്യവും.
കൊടും കുറ്റവാളികള്‍ക്ക് പോലും തടവറകളില്‍ കാലാകാലം കഴിയേണ്ടതില്ലാത്ത ഈ ലോകത്ത് വീട്ടുചുവരുകളുടെ തടവില്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരുന്ന കുറേ മനുഷ്യര്‍ നമുക്ക് ചുറ്റുമുണ്ടെന്ന വേദനിപ്പിക്കുന്ന അറിവ്..............
ഇങ്ങനെ ശിക്ഷിക്കപ്പെടാനുള്ള കുറ്റമാണോ ചലനശേഷി നഷ്ടപ്പെടുക എന്നത്. ഈ പ്രകൃതിയെ ആസ്വദിക്കാന്‍ പുറം ലോകവുമായി ഇടപഴകാന്‍ അവര്‍ക്കും മോഹമുണ്ട്.........തളര്‍ന്നുപോയ ശരീരത്തിനുള്ളില്‍ തളരാത്ത മനസ്സുണ്ട്. ഒരു ഒഴിവുദിവസം അവര്‍ക്കായി നീക്കിവെച്ചാല്‍ ഈ ജീവിതകാലം മുഴുവന്‍ അവരുടെ ഉള്ളില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഒരു നാള്‍ സമ്മാനിക്കാന്‍ കഴിയുമെന്ന തിരിച്ചറിവായിരുന്നു ഈ യാത്ര..
‘poiesis’ എന്നാല്‍ കൊക്കൂണിലെ സമാധിയില്‍ നിന്ന് ശലഭമായി പുറത്തുവരുന്ന അവസ്ഥയെ വിശേഷിപ്പിക്കാനുള്ള വാക്കാണ്‌. ഈ യാത്രക്ക് ഞങ്ങള്‍ നല്‍കിയ പേരും ഇതുതന്നെ ആയിരുന്നു.... poiesis.........life with love.
ഈ യാത്രയില്‍ ആവേശം പകരാന്‍ മാരിയത്ത് ഉണ്ടായിരുന്നു കൂടെ. തന്‍റെ ഇഛശക്തി കൊണ്ടും സര്‍ഗ്ഗശേഷികൊണ്ടും വീടകവും വീല്‍ചെയറും കടന്ന് പുതിയൊരു ലോകം സാധ്യമാണെന്ന് നമ്മെ വിസ്മയിപ്പിച്ച എഴുത്തുകാരിയും ചിത്രകാരിയും അതിനും അപ്പുറം വിശേഷണങ്ങളില്‍ ഒതുങ്ങാത്ത മാരിയത്ത് എന്ന പ്രതിഭ.
ലക്ഷ്വറി ബസ്സില്‍ പാട്ടും കളിയും തമാശയുമായി രാവിലെ ഒമ്പതുമണിക്ക് പുറപ്പെട്ട ഞങ്ങള്‍ പന്ത്രണ്ടു മണിക്ക് ചുരത്തിന്‍റെ ഉച്ചിയില്‍ എത്തിയിരുന്നു. ഏറെ നേരം അവിടെ..........എത്ര കണ്ടാലും മതിവരാത്ത കാഴ്ചകള്‍ ഉള്ളില്‍ നിറച്ച്.
ലക്കിടിയിലെ ‘ചങ്ങലമരവും’ കടന്ന് പൂക്കോട് തടാകം കാണാന്‍.......കുന്നുകള്‍ക്കും കാടിനും നടുവിലെ മനോഹരമായ തടാകം. തടാകം ചുറ്റാനുള്ള താറിട്ട നിരത്ത് പൊട്ടിപ്പൊളിഞ്ഞതിനാല്‍ വീല്‍ചെയറിലുള്ള യാത്ര ദുസ്സഹമായിരുന്നു. സര്‍ക്കാര്‍ ആപ്പീസുകളും വിനോദകേന്ദ്രങ്ങളും വായനശാലകളും, എന്തിന് ആരാധനാലയങ്ങള്‍ പോലും ഇങ്ങനെയുള്ളവര്‍ക്ക് കടന്നുചെല്ലാനുള്ള സൗകര്യം ഒരുക്കുന്നതിനെ കുറിച്ച് ഇനിയും ചിന്തിച്ചു തുടങ്ങാത്ത നമ്മുടെ നാട്ടില്‍ ഈ നിരത്ത് ഒരു അത്ഭുതമല്ല.
ഭക്ഷണം കഴിഞ്ഞ് പിന്നെയും വയനാടിന്‍റെ മനോഹാരിത കണ്‍കുളിര്‍ക്കെ കണ്ടുള്ള ആ യാത്രയുടെ അടുത്ത ലക്ഷ്യം ബേപ്പൂര്‍ ബീച്ചായിരുന്നു. ബേപ്പൂരില്‍ എത്തുമ്പോള്‍ സന്ധ്യ കഴിഞ്ഞെങ്കിലും കടലിലേക്ക് നീണ്ടു കിടക്കുന്ന പാതയിലൂടെ വീല്‍ ചെയറില്‍ രാത്രിയുടെ കടല്‍ കാഴ്ചകണ്ടും രാക്കാറ്റേറ്റും.........
മനോഹരമായ ആ ഒരുദിനം രാവിലെ ഒമ്പതുമണിക്ക് പുറപ്പെട്ടു രാത്രി ഒമ്പത് മണിക്ക് തിരിച്ചെത്തുമ്പോള്‍ ആരും ക്ഷീണം അറിഞ്ഞിരുന്നില്ല. ഏറെക്കാലമായി വീടകങ്ങളില്‍ ഒതുങ്ങിപ്പോയ ഈ യാത്രികരോടൊപ്പം അവരെ പരിചയിച്ചു കഴിയുന്ന പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ യാത്ര ഇരട്ടിമധുരമുള്ളതായി.
കോരിയെടുക്കാനും എത്ര ദുര്‍ഘടമായ വഴിയിലും വീല്‍ ചെയറില്‍ തള്ളിക്കൊണ്ടുപോകാനും കാഴ്ചകള്‍ കാട്ടിക്കൊടുക്കാനും പാട്ടും കളിതമാശകളുമായി കൂടെ നില്‍ക്കാനും ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു കൊണ്ട് green palliative ന്‍റെ വളണ്ടിയര്‍മാര്‍ ....
ഈ മനോഹരദിനത്തിന്‍റെ ഓര്‍മ്മക്കായി ഓരോ യാത്രികര്‍ക്കും സമ്മാനപ്പൊതികള്‍ നല്‍കിക്കൊണ്ട് യാത്ര അവസാനിക്കുമ്പോള്‍, വരണ്ടുപോയ താഴ്വരയില്‍ മഴമേഘങ്ങള്‍ കൂടുകൂട്ടുന്നതും വസന്തം പെയ്തുതുടങ്ങുന്നതും വിണ്ട മണ്ണില്‍ പച്ചപ്പിന്‍റെ വന്‍കാടുകള്‍ തഴച്ചു വളരുന്നതും..............അവരുടെ കണ്ണുകളില്‍ ഞങ്ങള്‍ കണ്ടു.
ബാക്കി ഫോട്ടോകള്‍ പറയട്ടെ..

 






















ഗ്രീന്‍ പാലിയേറ്റീവ് ഫേസ്ബുക്ക് പേജ്‌
 https://www.facebook.com/greenpalliative/

Tuesday, November 3, 2015

തിരഞ്ഞെടുപ്പിന്റൊരു ചൂടെയ്..

         എല്ലാവരും ഓട്ടത്തിലാണ്..പാര്‍ട്ടി പാട്ടുകള്‍ നിരത്തുമുഴുവന്‍ കവര്‍ന്നിരിക്കുന്നു. സ്ഥാനാര്‍ത്ഥികളൊക്കെയും വഴിനീളെ പല്ലിളിച്ച് നില്‍ക്കുന്നു. ഒരുഭാഗത്ത് അടിപിടികളും മാന്യമായി നടക്കുന്നു. 
ആളുകളോരോന്ന് മാറിവരുന്നു എന്നല്ലാതെ ഭരണത്തിലൊരു മാറ്റവുമില്ലാതെ കാലം മുന്നോട്ട് പോവുമ്പോള്‍ ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ബാല്യത്തിന്റെ ഓര്‍മകളിലേക്ക് ഊര്‍ന്നിറങ്ങുന്നതിന് വേറൊരു രസം തന്നെയാണ്.
കൊഴിഞ്ഞ്‌പോയ ഓര്‍മകളെ ക്രമം തെറ്റാതെ ഓര്‍ത്തെടുക്കാനാവുക പ്രയാസമാണ്. അവയില്‍ പകുതിയും ചിതലരിച്ചുകാണും. എങ്കിലും കുഞ്ഞനിയന്മാരിലൂടെ ഓര്‍മയിലിന്നും അവ്യക്തമായിക്കിടക്കുന്ന ആ ബാല്യത്തെ ഞാനും നുകരാറുണ്ട്. 
വാതോരാതെ വിളിച്ചുപറഞ്ഞുപോവുന്ന വണ്ടിക്ക് പിന്നില്‍ മത്സരിച്ചോടിയതും മധുരമൂറുന്ന പ്രലോഭനങ്ങളിലും മിഠായികളിലും വീണ് പലനിറത്തിലുള്ള കൊടികള്‍ക്കുപിന്നിലും അങ്ങോട്ടുമിങ്ങോട്ടും ഓടിയതും ഇന്നും ഓര്‍മയിലുണ്ട്. കറവീഴാത്ത ബാല്യത്തിന് അന്നെന്ത് പാര്‍ട്ടി.. എല്ലാം ഞങ്ങളെ പാര്‍ട്ടിയായിരുന്നു. 
പിന്നെയങ്ങ് കുറച്ചുകാലം ഹോസ്റ്റല്‍ ജീവിയായി വേഷം കെട്ടേണ്ടിവന്നു. പറിച്ചുനട്ട മരത്തെ പോലെ രണ്ട് വര്‍ഷം പരുങ്ങിയപ്പോഴേക്കും കൊല്ലം കുറെയങ്ങ് കൊഴിഞ്ഞു. തിരഞ്ഞെടുപ്പുകള്‍ എന്നെ ബാധിക്കാത്ത വിചിത്രവസ്തുവായതിനാലെന്തോ കടന്നുപോയതൊന്നും അറിഞ്ഞതുമില്ല. ആ അഞ്ചാം ക്ലാസുകാരന്റെ സമപ്രായത്തിലുള്ളവര്‍ ഇന്ന് പോസ്റ്ററൊട്ടിച്ചും ഒച്ചപ്പാടാക്കിയും ആഘോഷിക്കുമ്പോള്‍ എനിക്കും കൊതി തോന്നുന്നു. നിശ്ചലമായ ക്ലോക്കിനെ പോലെ ഇന്നും ഞാനാ ബാല്യത്തിലായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോവുന്നു..
ഇന്ന് ഞാനുമൊരു വോട്ടുകാരനാണ്. എന്റെ നാടിന്റെ നാളയെ തീരുമാനിക്കുന്നതില്‍ എന്റെ വോട്ടും വിലപ്പെട്ടതാണ്. കൗതുകത്തെ പോലെ ഭയവുമുണ്ട്. എല്ലാവരും ഒരുപോലെ വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുന്നു.  എല്ലാവരും ഒരുപോലെ ആട്ടും തോലണിഞ്ഞിറങ്ങുന്ന ഈ കാലത്ത് വോട്ടുചെയ്യാതിരിക്കലാവും ഒരുപക്ഷെ വിപ്ലവം എന്ന് തോന്നിപ്പോവും..
പലനിറത്തിലുള്ള കൊടികളാണ് മനസ്സിനെയും പലനിറത്തിലാക്കിയത്. നല്ലൊരു നാളേക്ക് നല്ലൊരു പാര്‍ട്ടിക്കുപകരം നല്ലൊരു മനസ്സിനെ കൂട്ടുപിടിച്ചിരുന്നെങ്കില്‍... എന്റെ അയല്‍ക്കാരിന്ന് പരസ്പരം തല്ലുകൂടില്ലായിരുന്നു എന്നെനിക്ക് ഉറപ്പ് പറയാനാവും. 
വേണ്ട, ലോകം ഇങ്ങനെയങ്ങ് പോവട്ടെ.. ഇങ്ങനെ ഇങ്ങനെയങ്ങ് പോവട്ടെ. മോഷ്ടിക്കുന്നവര്‍ മോഷ്ടിക്കട്ടെ.. ചൂഷണം ചെയ്യപ്പെടുന്നവര്‍ ചൂഷണം ചെയ്യപ്പെടട്ടെ.. ചിലരാ മൂലയില്‍ പീഡിപ്പിക്കപ്പെടട്ടെ.. എന്നിലേക്കാരും നോക്കരുത്. ഞാനാ കുഞ്ഞുബാല്യത്തില്‍ ലയിക്കട്ടെ.. ഒന്നുമറിയാത്തവനായി ഒന്നുകൊണ്ടും അലട്ടപ്പെടാത്തവനായി ഞാനാ ബാല്യത്തിന്റെ ഓര്‍മകളില്‍..